ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണൽ, അതീവ ജാഗ്രതയിൽ ധാക്ക

sheikh hasina
അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2025 (14:20 IST)
ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്തിയ കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി കുറ്റക്കാരിയെന്ന് ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ വിധി. ഷെയ്ഖ് ഹസീന തന്റെ അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മുകളില്‍ ആക്രമണം നടത്തിയെന്നും വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പിനെ പറ്റി ഹസീനയ്ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി വിലയിരുത്തി.

ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി. തിരുത്തല്‍ നടത്തി. കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഷെയ്ഖ് ഹസീനക്കെതിരെ വിചാരണ നടത്തിയത്.


മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പോലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസില്‍ പ്രതികളാണ്.സര്‍ക്കാര്‍ ജോലികളില്‍ ക്വാട്ട സമ്പ്രദായം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെയുള്ള പ്രതിഷേധമാണ് ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭമായി മാറിയത്. ഇത് കലാപമായി മാറുകയും സൈന്യം നടത്തിയ ഇടപെടലില്‍ 1400 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സൈന്യം നടത്തിയ ഈ അടിച്ചമര്‍ത്തലിന് പിന്നില്‍ ഷെയ്ഖ് ഹസീനയാണെന്നാണ് ആരോപണം.

ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ അധികാരം ഉപേക്ഷിച്ച് പലായനം ചെയ്ത ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്. ഷെയ്ഖ് ഹസീനയുടെ അഭാവത്തില്‍ നടന്ന വിചാരാണ ബംഗ്ലാദേശില്‍ ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. ശിക്ഷ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമസംഭവങ്ങളുണ്ടായാല്‍ കര്‍ശനമായി നേരിടുമെന്ന് ബംഗ്ലാദേശ് അധികൃതര്‍ അറിയിച്ചു. വിധി പറയുന്നതിന് മുന്നോടിയായി ധാക്കയില്‍ അവാമി ലീഗ് ബന്ദിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :