കേരളത്തിലെ തൃശൂര്‍ ജില്ലയിലുള്ള കാലടി എന്ന ഗ്രാമത്തില്‍ ഈശ്വരവിശ്വാസികളായ ശിവഗുരുവിന്‍റെയും ആര്യാംബയുടെയും മകനായി ശങ്കരന്‍ ജനിച്ചു.
ആയുര്‍ദൈര്‍ഘ്യമുള്ള അനേകം പുത്രന്മാരെ വേണോ അതോ അല്പായുസായ വിശ്വപ്രസിദ്ധനായി തീരുന്ന ഒരു മകന്‍ വേണോ എന്ന പരമശിവന്‍റെ ചോദ്യത്തിനു മുന്നില്‍ സര്‍വ്വഗുണസമ്പന്നനായ മകന്‍ മതി എന്ന് ആ ദമ്പതികള്‍ തീരുമാനമെടുത്തു.
വളരെ ചെറുപ്പത്തില്‍ അച്ഛന്‍ നഷ്ടപ്പെട്ട ശങ്കരന്‍ അമ്മയുടെ സ്നേഹവാത്സല്യങ്ങളിലാണ് വളര്‍ന്നത്. വളരെ ചുരുങ്ങിയകാലം കൊണ്ട് വൈദിക പഠനങ്ങള്‍ പഠിച്ച ശങ്കരന്‍ പല അത്ഭുതങ്ങളും കാണിച്ചിട്ടുള്ളതായി കഥകള്‍ ഉണ്ട്. പൂര്‍ണാനദിയുടെ ഗതിതിരിച്ചു വിട്ടതും ദാരിദ്യ്രത്തിലും തങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ വൃദ്ധയുടെ മുന്നില്‍ സ്വര്‍ണ്ണനെല്ലിക്കകള്‍ അഭിഷേകം ചെയ്തതും അവയില്‍ ചിലതു മാത്രം.
വിജ്ഞാനതൃഷ്ണയും സന്യാസാഭിമുഖ്യവും പൈതൃകമായി കിട്ടിയ ശങ്കരന് ഗൃഹസ്ഥാശ്രമവിധികള്‍ അന്യമായതില്‍ അത്ഭുതമില്ല. മാതൃവാത്സല്യത്തിന്‍റെ അനുഭൂതിയില്‍ ഗൃഹസ്ഥനാകണമോ സന്യാസി ആകണമോ എന്ന സംശയത്തിനൊടുവില്‍ അവതരിച്ച "മുതല' ഭാരതീയ ദര്‍ശനത്തിന് ഒരു മഹാനെ സംഭാവന ചെയ്യുക ആയിരുന്നു.
പെരിയാറില്‍ കുളിച്ചുകൊണ്ടുനിന്ന ശങ്കരന്‍റെ കാലില്‍ കടിച്ച മുതല സന്യാസിയാകാന്‍ ശങ്കരനെ അമ്മ അനുവദിച്ച സമയം അദ്ദേഹത്തെ സ്വതന്ത്രനാക്കി.അമ്മ എന്ന് തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവോ താന്‍ അമ്മയുടെ അടുത്തെത്തും എന്ന് വാക്കുകൊടുത്ത് ശങ്കരന്‍ പിന്നെ ഉത്തമനായ ഗുരുവിനെ അന്വേഷിച്ച് യാത്രയായി. ആ യാത്രയില്‍ ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദ ഗുരുവിനെ കണ്ടുമുട്ടുകയും അദ്ദേഹത്തില്‍ നിന്നും സന്യാസദീക്ഷ സ്വീകരിക്കുകയും ചെയ്തു.