രാമായണപാരായണം - പതിമൂന്നാം ദിവസം

WEBDUNIA|

ചെന്നതു ബാലിതന്‍മാറില്‍ തറച്ചള-
വൊന്നങ്ങലറി വീണീടിനാന്‍ ബാലിയും.
ഭൂമിയുമൊന്നു വിറച്ചിതന്നേരത്തു
രാമനെക്കൂപ്പിസ്‌തുതിച്ചു മരുല്‍സുതന്‍.
മോഹം കലര്‍ന്നു മുഹൂര്‍ത്തമാത്രം പിന്നെ
മോഹവും തീര്‍ന്നു നോക്കീടിനാന്‍ ബാലിയും.
കാണായിതഗ്രേ രഘൂത്തമനെത്തദാ
ബാണവും ദക്ഷിണഹസ്തേ ധരിച്ചന്യ-
പാണിയില്‍ ചാപവും ചീരവസനവും
തൂണീരവും മൃദുസ്മേരവദനവും
ചാരുജടാമകുടംപൂണ്ടിടംപെട്ട
മാറിടത്തിങ്കല്‍ വനമാലയും പൂണ്ടു
ചാര്‍വ്വായതങ്ങളായുളള ഭുജങ്ങളും
ദുര്‍വ്വാദളച്ഛവി പൂണ്ട ശരീ്‌രവും
പക്ഷഭാഗേ പരിസേവിതന്മാരായ
ലക്ഷമണസുഗ്രീവന്മാരെയുമഞ്ജസാ
കണ്ടു ഗര്‍ഹിച്ചുപറഞ്ഞിതു ബാലിയു-
മുണ്ടായ കോപഖേദാകുലചേതസാഃ
"എന്തു ഞാനൊന്നു നിന്നോടു പിഴച്ചതു-
മെന്തിനെന്നെക്കൊലചെയ്‌തു വെറുതേ നീ?
വ്യാജേന ചോരധര്‍മ്മത്തെയും കൈക്കൊണ്ടു
രാജധര്‍മ്മത്തെ വെടിഞ്ഞതെന്തിങ്ങനെ?
എന്തൊരു കീര്‍ത്തി ലഭിച്ചതിതുകൊണ്ടു
ചിന്തിക്ക രാജകുലോത്ഭവനല്ലോ നീ.
വീരധര്‍മ്മം നിരൂപിച്ചു കീര്‍ത്തിക്കെങ്കില്‍
നേരെ പൊരുതു ജയിക്കേണമേവനും.
എന്തോന്നു സുഗ്രീവനാല്‍ കൃതമായതു-
മെന്തു മേറ്റ്ന്നാല്‍ കൃതമല്ലയാഞ്ഞതും?
രക്ഷോവരന്‍ തവ പത്നിയെക്കട്ടതി-
നര്‍ക്കാത്മജനെശ്ശരണമായ്‌ പ്രാപിച്ചു
നിഗ്രഹിച്ചു ഭവാനെന്നെയെന്നാകിലോ
വിക്രമം മാമകം കേട്ടറിയുന്നീലേ?
ആരറിയാത്തതു മൂന്നു ലോകത്തിലും
വീരനാമെന്നുടെ ബാഹുപരാക്രമം?
ലങ്കാപുരത്തെ ത്രികൂടമൂലത്തൊടും
ശങ്കാവിഹീനം ദശാസ്യനോടുംകൂടെ
ബന്ധിച്ചു ഞാനരനാഴികകൊണ്ടു നി-
ന്നന്തികേവെച്ചു തൊഴുതേനുമാദരാല്‍.
ധര്‍മ്മിഷ്ഠനെന്നു ഭവാനെ ലോകത്തിങ്കല്‍
നിര്‍മ്മലന്മാര്‍ പറയുന്നു രഘുപതേ!
ധര്‍മ്മമെന്തോന്നു ലഭിച്ചതിതുകൊണ്ടു
നിര്‍മ്മൂലമിങ്ങനെ കാട്ടാളനെപ്പോലെ
വാനരത്തെച്ചതിചെയ്‌തു കോന്നിട്ടൊരു
മാനമുണ്ടായതെന്തെന്നു പറക നീ?
വാനരമാംസമഭക്ഷ്യമത്രേ ബത,
മാനസേ തോന്നിയതെന്തിതു ഭൂപതേ!"
ഇത്ഥം ബഹുഭാഷണം ചെയ്‌ത ബാലിയോ-
ടുത്തരമായരുള്‍ചെയ്‌തു രഘൂത്തമന്‍;
"ധര്‍മ്മത്തെ രക്ഷിപ്പതിന്നായുധവുമായ്‌
നിര്‍മ്മത്സരം നടക്കുന്നിതു നീളെ ഞാന്‍.
പാപിയായോരധര്‍മ്മിഷ്ഠനാം നിന്നുടെ
പാപം കളഞ്ഞു ധര്‍മ്മത്തെ നടത്തുവാന്‍
നിന്നെ വധിച്ചിതു ഞാന്‍ മോഹബദ്‌ധനായ്‌
നിന്നെ നീയേതുമറിയാഞ്ഞതുമെടോ.
പുത്രി ഭഗിനി സഹോദരഭാര്യയും
പുത്രകളത്രവും മാതാവുമേതുമേ
ഭേദമില്ലെന്നല്ലോ വേദവാക്യ,മതു
ചേതസി മോഹാല്‍ പരിഗ്രഹിക്കുന്നവന്‍
പാപികളില്‍വച്ചുമേറ്റം മഹാപാപി;
താപമവര്‍ക്കതിനാലെ വരുമല്ലോ.
മര്യാദ നീക്കി നടക്കുന്നവര്‍കളെ-
ശ്ശൗര്യമേറും നൃപന്മാര്‍ നിഗ്രഹിച്ചഥ
ധര്‍മ്മസ്ഥിതി വരുത്തും ധരണീതലേ
നിര്‍മ്മലാത്മ നീ നിരൂപിക്ക മാനസേ.
ലോകവിശുദ്ധി വരുത്തുവാനായ്ക്കൊണ്ടു
ലോകപാലകന്മാര്‍ നടക്കുമെല്ലാടവും.
ഏറെപ്പറഞ്ഞുപോകായ്കവരോ,ടതും
പാപത്തിനായ്‌വരും പാപികള്‍ക്കേറ്റവും."



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :