രാമായണപാരായണം - പതിനൊന്നാം ദിവസം

WEBDUNIA|

ജാനകീദേവിതന്നാഭരണങ്ങളോ
മാനവവീര! ഭവാനറിയാമല്ലോ!"
എന്നു പറഞ്ഞതെടുത്തുകൊണ്ടുവന്നു
മന്നവന്‍തന്‍ തിരുമുമ്പില്‍ വെച്ചീടിനാന്‍.
അര്‍ണ്ണോജനേത്രനെടുത്തു നോക്കുന്നേരം
കണ്ണുനീര്‍തന്നെ കുശലം വിചാരിച്ചു.
"എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും
തന്വംഗിയാകിയ വൈദേഹിയോടയ്യോ!
സീതേ! ജനകാത്മജേ! മമ! വല്ലഭേ!
നാഥേ! നളിനദളായതലോചനേ!"
രോദനം ചെയ്തു വിഭൂഷണസഞ്ചയ-
മാധിപൂര്‍വ്വം തിരുമാറിലമുഴ്ത്തിയും
പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ
ലോകൈകനാഥന്‍ കരഞ്ഞുതുടങ്ങിനാന്‍.
ശോകേന മോഹം കലര്‍ന്നു കിടക്കുന്ന
രാഘവനോടു പറഞ്ഞിതു ലക്ഷ്‌മണന്‍ഃ
"ദുഃഖിയായ്കേതുമേ രാവണന്‍തന്നെയും
മര്‍ക്കണശ്രേഷ്ഠസഹായേന വൈകാതെ
നിഗ്രഹിച്ചംബുജനേത്രയാം സീതയെ-
കൈക്കൊണ്ടുകൊളളാം പ്രസീദ പ്രഭോ! ഹരേ!"
സുഗ്രീവനും പറഞ്ഞാനതു കേട്ടുടന്‍ഃ
"വ്യഗ്രിയായ്കേതുമേ രാവണന്‍തന്നെയും
നിഗ്രഹിച്ചാശു നല്‍കീടുവന്‍ ദേവിയെ-
ക്കൈക്കൊള്‍ക ധൈര്യം ധരിത്രീപതേ! വിഭോ!"
ലക്ഷ്‌മണസുഗ്രീവവാക്കുകളിങ്ങനെ
തല്‍ക്ഷണം കേട്ടു ദശരഥപുത്രനും
ദുഃഖവുമൊട്ടു ചുരുക്കി മരുവിനാന്‍;
മര്‍ക്കടശ്രേഷ്ഠനാം മാരുതിയന്നേരം.
അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ
ലഗ്നവും പാര്‍ത്തു ചെയ്യിപ്പിച്ചു സഖ്യവും
സുഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്‌.
സഖ്യവുംചെയ്തു പരസ്പരം കാര്യവും
സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള-
ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാര്‍.
ബാലിയും താനും പിണക്കമുണ്ടായതിന്‍-
മൂലമെല്ലാമുണര്‍ത്തിച്ചരുളീടിനാന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :