രാമായണപാരായണം- ഇരുപത്തൊന്നാം ദിവസം

WEBDUNIA|

“അവനിപതിസുതനൊടടിയന്‍ ഭവദ്വാര്‍ത്തക-
ളങ്ങുണര്‍ത്തിച്ചുകൂടുന്നതിന്‍ മുന്നമേ
അവരജനുമഖിലകപികുലബലവുമായ് മുതിര്‍-
നാശു വരുമതിനില്ലൊരു സംശയം.
സൂതസചിവസഹജസഹിതം ദശഗ്രീവനെ
സൂര്യാത്മജാലയത്തിന്നയയ്ക്കും ക്ഷണാല്‍.
ഭവതിയെയുമതികരുണമഴികിനൊടു വീണ്ടു നിന്‍-
ഭര്‍ത്താവയോദ്ധ്യയ്ക്കെഴുന്നള്ളുമാദരാല്‍.”
ഇതി പവനസുതവചനമുടമയൊടു കേട്ടപോ-
തിന്ദിരാദേവി ചോദിച്ചരുളീടിനാള്‍
“ഇഹ വിതതജലനിധിയെ നിഖിലകപിസേനയോ-
ടേതൊരുജാതി കടന്നുവരുന്നതും
മനുജപരിവൃഢനിതി വിചാരിച്ചനേരത്തു‌
മാരുതി മൈഥിലിയോടു ചൊല്ലീടിനാന്‍
“മനുജപതിവൃഢനെയുമവരജനെയുമ്പോടു
മറ്റുള്ള വാനരസൈന്യത്തെയും ക്ഷണാല്‍
മമ ചുമലില്‍ വിരവിനൊടെടുത്തു കടത്തുവാന്‍
മൈഥിലീ കിം വിഷാദം വൃഥാ മാനസേ?
ലഘുതരമാമിതരജനിചരകുലമശേഷേണ
ലങ്കയും ഭസ്മമാക്കീടുമനാകുലം
ദ്രുതമതിനു സുതനു മമ ദേഹ്യനുജ്ഞാമിനി
ദ്രോഹംവിനാ ഗമിച്ചീടുവാനോമലേ
വിരഹകലുഷിതമനസി രഘുവരനു മമ പ്രതി
വിശ്വാസമാശു വന്നീടുവാനായ് മുദ്രാ
തരിക സരഭസമൊരടയാളവും വാക്യവും
താവകം ചൊല്ലുവാനായരുള്‍ചെയ്യണം.”
ഇതി പവനതനയവചനേന വൈദേഹിയു-
മിത്തിരിനേരം വിചാരിച്ചു മാനസേ.
ചികുരഭരമതില്‍ മരുവുമമലചൂഡാമണി
ചിന്മയി മാരുതികൈയില്‍ നല്കീടിനാള്‍.
“ശൃണു തനയ! പുനരൊരടയാളവാക്യം ഭവാന്‍
ശ്രുത്വാ ധരിച്ചു കര്‍ണ്ണേ പറഞ്ഞീടു നീ.
ഭവതി പുരരതുപൊഴുതു വിശ്വാസമെന്നുടെ
ഭര്‍ത്താവിനുണ്ടായ്‌വരുമെന്നു നിര്‍ണ്ണയം
ചിരമമിതസുഖംടുരുതപസി ബഹുനിഷ്‌ഠയാ
ചിത്രകൂടാചലത്തിങ്കല്‍ വാഴുംവിധൌ
പലലമതു പരിചിനൊടുണക്കുവാന്‍ ചിക്കി ഞാന്‍
പാര്‍ത്തതും കാത്തിരുന്നീടും ദശാന്തരേ
തിരുമുടിയുമഴകിനൊടു മടിയില്‍ മമ വച്ചുടന്‍
തീര്‍ത്ഥപാദന്‍ വിരവോടുറങ്ങീടിനാന്‍.
അതുപൊഴുതിലതിചപലനായ് ശക്രാത്മജ-
നാശു കാകാകൃതിപൂണ്ടു വന്നീടിനാന്‍.
പലപൊഴുതു പലലശകലങ്ങള്‍ കൊത്തീടിനാന്‍
ഭക്ഷിച്ചുകൊള്ളുവാനെന്നോര്‍ത്തു ഞാന്‍ തദാ
പരുഷതരമുടനുടനെടുത്തെരിഞ്ഞീടിനേന്‍
പാഷാണജാലങ്ങള്‍കൊണ്ടതുകൊണ്ടവന്‍
വപുഷി മമ ശീതചരണനഖരതുണ്ഡങ്ങളാല്‍
വായ്പോടു കീറിനാനേറെക്കുപിതനായ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :