ഗാന്ധിയന്‍ ജനാര്‍ദ്ദനന്‍ പിള്ള പറഞ്ഞത്

WEBDUNIA|
ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ സ്വജീവിതത്തില്‍ സ്വീകരിച്ച് ജോലിപോലും ഉപേക്ഷിച്ച പ്രമുഖ ഗാന്ധിയന്‍ കെ. ജനാര്‍ദ്ദനന്‍പിള്ള വെബ്‌ദുനിയയോട്,


? ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ സ്വാംശീകരിച്ചതെങ്ങനെ

സ്വാതന്ത്ര്യസമരപ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു. ഇന്ത്യാ മഹാരാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് എന്തുവില കൊടുത്തും ഇറങ്ങിയിരിക്കണം എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനം കേട്ടപ്പോള്‍ അന്ന് ഞങ്ങളെപ്പോലുളള വിദ്യാര്‍ത്ഥികള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ ഒന്നടങ്കം അദ്ദേഹത്തിന്‍റെ വാക്കുകള്‍ സ്വാശീകരിച്ചു. മനസുകൊണ്ടും ശരീരം കൊണ്ടും ഞങ്ങള്‍ സമരസന്നദ്ധരായി.

? ഗാന്ധിജിയെ ആദ്യം കണ്ടതെപ്പോള്‍

ഞാന്‍ അദ്ദേഹത്തിന് ഒരു കത്തെഴുതി അദ്ദേഹം അഹിംസായുദ്ധം നടത്തുന്ന ഡല്‍ഹിയില്‍ ചെന്നു കാണുവാനായി അനുവാദം ചോദിച്ചുകൊണ്ടുളള കത്തായിരുന്നു അത്. അതിന് മറുപടിയായി ക്ഷേത്രപ്രവേശനവിളംബരവുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിലേക്ക് വരുന്നുണ്ടെന്നും അപ്പോള്‍ കാണാമെന്നും അദ്ദേഹം എഴുതി അങ്ങനെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ ഞാന്‍ കണ്ടു

? ആദ്യമായി അദ്ദേഹത്തെ കണ്ടതു വിശദീകരിക്കാമോ

ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിലെത്തിയപ്പോഴും ആദ്യം എനിക്ക് കാണാന്‍ സാധിച്ചില്ല. കാരണം അദ്ദേഹത്തിന് വലിയ തിരക്കായിരുന്നു, വിവിധ മഹത് വ്യക്തികള്‍ അദ്ദേഹത്തെ കാണാന്‍ തിക്കിത്തിരക്കി നില്‍ക്കുകയായിരുന്നു.

അപ്പോള്‍ അദ്ദേഹത്തിന്‍റെ സെക്രട്ടറിയായിരുന്ന അമൃതകുമാരികൗര്‍, മടക്കയാത്രയില്‍ കൊട്ടാരക്കരവച്ച് ട്രെയിനില്‍ അദ്ദേഹത്തൊടൊപ്പം എനിക്ക് ഇരുന്നു സംസാരിക്കാന്‍ അവസരമുണ്ടാക്കിത്തരാമെന്ന് ഏറ്റു .അതനുസരിച്ച് കൊട്ടാരക്കരയില്‍ നിന്ന് ചെങ്കോട്ട വരെ അദ്ദേഹത്തൊടൊപ്പം ഞാന്‍ സഞ്ചരിച്ചു.

എങ്ങനെ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന് അദ്ദേഹം ചോദിച്ചു. നിസ്വാര്‍ത്ഥമായ സമരമാണ് കൊതിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്‍റെ വിവിധ കാര്യങ്ങള്‍ പറഞ്ഞശേഷം അദ്ദേഹം എന്‍റെ ജോലി ഉപേക്ഷിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. അന്നെനിക്ക് കേന്ദ്ര സെക്രട്ടറിയേറ്റില്‍ ജോലിയുണ്ടായിരുന്നു. ഉപേക്ഷിക്കാന്‍ തയ്യാറാണ് എന്ന് ഞാന്‍ പറഞ്ഞു.

ജോലിയ്ക്കുളള അപ്പോയ്മെന്‍റ് ലെറ്റര്‍ കീറിക്കളയാന്‍ അദ്ദേഹം ഒരുങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു. അതു വേണ്ട ജോലിയൊന്നും ലഭിക്കാത്ത മറ്റൊരു അവസരവുമില്ലാത്ത എന്‍റെ ഒടുവിലത്തെ ആശ്രയമായി എന്‍റെ സ്വാതന്ത്ര്യപ്രവര്‍ത്തനത്തെ മറ്റുളളവര്‍ വ്യാഖ്യാനിക്കും. അതിന് എതിരെയുളള തെളിവായി ഈ ലെറ്റര്‍ ഇരിക്കട്ടെ .അദ്ദേഹമതുസമ്മതിച്ചു.

പ്രവര്‍ത്തനത്തിന് ഫണ്ടുവേണമോയെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു വേണമെന്ന് കാരണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതാണ് എന്‍റെ കുടുംബം..അപ്പോള്‍ പിന്നെ പ്രവര്‍ത്തിക്കാന്‍ ഫണ്ടുകൂടാതെ നിവര്‍ത്തിയില്ല. അദ്ദേഹം അതു മനസ്സിലാക്കി ഫണ്ട് അനുവദിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :