വാര്‍ദ്ധയില്‍ തുടങ്ങിയ യാത്ര ഇരുപത്തിയാറ് ദിവസത്തിന് ശേഷം ദണ്ഡിയിലെത്തിയപ്പോള്‍ ഇത് ഒരു നല്ല സൌഹൃദമായി വളര്‍ന്നുവെങ്കിലും അത് ഒരിക്കലും പ്രണയമായി വളര്‍ന്നില്ലെന്ന് പന്ത്രണ്ടാം കേരള നിയമസഭയിലേ ‘ബേബി’ അവകാശപ്പെടുന്നു.‘കെ എസ് യു വിന്‍റെ പ്രവര്‍ത്തകനായിരുന്നതിനാല്‍ സംഘടന ഭരണഘടന പ്രകാരം വിവാഹിതനാകാന്‍ വിലക്കുണ്ടായിരുന്നു.അതിനാല്‍ തന്നെ അന്ന് വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല.
പിന്നീട് എം എല്‍ എ ആയ ശേഷം സ്ഥാനമൊഴിയുകയും വിവാഹത്തെ കുറിച്ച് ബന്ധുകള്‍ ഉള്‍പ്പടെ സംസാരിച്ച് തുടങ്ങിയപ്പോഴാണ് ഈ സൌഹാര്‍ദത്തിന് ജീവിത പങ്കാളിത്തത്തിന്‍റെ മാനം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്തത്’-യുവ നേതാവ് നയം വ്യക്തമാക്കുന്നു.
ദണ്ഡിയാത്രയ്ക്കിടയില്‍ പരിചയപെട്ട പോണ്ടിചേരിക്കാരനായ ശരവണന്‍,പിന്നീട് വാഹനപകടത്തില്‍ മരിച്ചു പോയ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് ഫൌസി തുടങ്ങിയ സുഹ്രത്തുക്കളുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രമായിരുന്നു അതു വരെ കനകയെന്നാണ് വിഷ്ണുവിന്‍റെ പക്ഷം.എന്നാല്‍ സൌഹൃദങ്ങളുടെ കാര്യത്തില്‍ താനൊരു സമ്പന്നനാണെന്ന് അഭിമാനിക്കുന്ന ഈ യുവാവിന് ഒരു അത്മാര്‍ത്ഥ സുഹൃത്ത് ജീവിത പങ്കാളിയാകുന്നതിലും അഭിമാനം മാത്രമാണുള്ളത്.
ഗൃഹാതുരത്വമായി ക്യാമ്പസ്
സൌഹൃദങ്ങളാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപമെന്ന് സൌഹൃദങ്ങളുടെ പറുദീസയായെ ക്യാമ്പസ്സില്‍ നിന്ന് നേരിട്ട നിയമസഭയിലേക്ക് നടന്നു കയറിയ ഈ ജനപ്രതിനിധി മടിയില്ലാതെ പറയുന്നു.ലോകോളെജില്‍ പഠിക്കുമ്പോള്‍ തന്‍റെ സുഹൃദ് വലയത്തിലുണ്ടായിരുന്നവരുമായുള്ള ബന്ധം രാഷ്ട്രീയത്തിന്‍റെ തിരക്കുകള്‍ക്കിടയിലും മുറിയാതെ സൂക്ഷിക്കുന്നുണ്ട് വിഷ്ണു.പഠനകാലത്ത് ലോ കോളെജിനടുത്തുള്ള വാടകവീട്ടില്‍ ഒന്നിച്ച് താമസിച്ചിരുന്ന കൈലാസ്,സിയാദ്,അരുണ്‍,സജീവ്,ഫിയാസ്,കിഷോര്‍,സജി എന്നിവരുമായി മാസത്തില്‍ ഒരു ദിവസം ഒത്തുകൂടാറുണ്ട് വിഷ്ണു.