ഇത് സ്വപ്നനിമിഷം, സൗദി ലീഗിലെ ആദ്യ കിരീടം സ്വന്തമാക്കി റൊണാൾഡോ, അവസാന ലീഗ് മത്സരത്തിൽ വമ്പൻ വിജയം
ഇന്നലെ ഡമാക്കിനെതിരായ മത്സരത്തില്‍ 4- 1 ന്റെ വമ്പന്‍ വിജയമാണ് അല്‍ നസ്ര്‍ സ്വന്തമാക്കിയത്.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവില്‍ സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കി അല്‍ നസ്ര്‍. ഇതാദ്യമായാണ് സൗദി പ്രോ ലീഗ് ഫുട്‌ബോള്‍ കിരീടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുത്തമിടുന്നത്. 2022ല്‍ വമ്പന്‍ കരാറില്‍ സൗദിയിലെത്തിയ ശേഷം ആദ്യമായാണ് അല്‍ നസ്ര്‍ സൗദി ലീഗ് കിരീടം സ്വന്തമാക്കുന്നത്. ഇന്നലെ ഡമാക്കിനെതിരായ മത്സരത്തില്‍ 4- 1 ന്റെ വമ്പന്‍ വിജയമാണ് അല്‍ നസ്ര്‍ സ്വന്തമാക്കിയത്.
34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അല്‍ നസ്‌റിന് 28 ജയവും 2 സമനിലയും 4 തോല്‍വിയുമടക്കം 86 പോയിന്റുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള അല്‍- ഹിലാലിന് 84 പോയിന്റാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ഇത്തിഹാദ് ഇത്തവണ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ സീസണില്‍ അല്‍ നസ്ര്‍ മൂന്നാം സ്ഥാനത്തായിരുന്നു.
സൗദി ലീഗിലെ ആദ്യകിരീടം റൊണാള്‍ഡോ സ്വന്തമാക്കുമ്പോള്‍ ഫൈനല്‍ മത്സരത്തില്‍ 2 ഗോളുകളുമായി തിളങ്ങാനും താരത്തിനായി. സാദിയോ മാനെയും കിംഗ്സ്ലി കോമാനും ആദ്യം ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചപ്പോള്‍ രണ്ടാം പകുതിയിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ദമാക്കിനായി മൊറലിയ സില്ല(57) പെനാല്‍റ്റിയിലൂടെ ആശ്വാസഗോള്‍ നേടി.
സീസണിന്റെ മധ്യത്തില്‍ പരിക്കിനെ തുടര്‍ന്ന് റൊണാള്‍ഡോ ചില മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ തിരിച്ചെത്തിയതുമുതല്‍ താരം അസാധാരണ ഫോം പ്രകടിപ്പിച്ചു. നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോളുകള്‍ കണ്ടെത്തിയ അദ്ദേഹം അല്‍ നസറിനെ കിരീടത്തിലേക്ക് നയിച്ച പ്രധാനശക്തിയായി മാറി.
വിജയശേഷം കണ്ണീരോടെ ആഘോഷിക്കുന്ന റൊണാള്‍ഡോയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുള്ള വിവാദപൂര്‍ണമായ പിരിയലിനും യൂറോപ്യന്‍ ഫുട്‌ബോളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കും ശേഷമാണ് താരം സൗദി അറേബ്യയില്‍ പുതിയ അധ്യായം തുറന്നത്. ഇപ്പോള്‍ ആ യാത്ര കിരീടനേട്ടത്തോടെ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്.