ലോകകപ്പിലെ കൂടുതൽ ഗോളുകൾ മാത്രമല്ല, കൂടുതൽ പെനാൽട്ടികൾ പാഴാക്കിയതും മെസ്സി, വേറെയും റെക്കോർഡുകൾ, ഇക്കാര്യങ്ങൾ അറിയാമോ?
ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ 3 ഗോളിനും ഓസ്ട്രിയക്കെതിരെ 2 ഗോളിനുമാണ് അര്‍ജന്റീനയുടെ വിജയം.
ഓസ്ട്രിയക്കെതിരായ ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിലും വിജയിച്ചതോടെ നോക്കൗട്ട് യോഗ്യത നേടിയിരിക്കുകയാണ് അര്‍ജന്റീന. ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ 3 ഗോളിനും ഓസ്ട്രിയക്കെതിരെ 2 ഗോളിനുമാണ് അര്‍ജന്റീനയുടെ വിജയം. ഈ അഞ്ച് ഗോളുകളും പിറന്നത് ലയണല്‍ മെസ്സിയുടെ ബൂട്ടില്‍ നിന്ന്. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ ജര്‍മന്‍ ഇതിഹാസം മിറോസ്ലോവ് ക്ലോസെയെ മെസ്സി മറികടക്കുകയും ചെയ്തു. മറ്റ് ഒട്ടനേകം റെക്കോര്‍ഡുകളും ഇന്ന് നടന്ന ഓസ്ട്രിയ- അര്‍ജന്റീന മത്സരത്തില്‍ പിറന്നു. അത് എന്തെല്ലാമെന്ന് നോക്കാം.
ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ 2 ഗോളുകള്‍ സ്വന്തമാക്കിയതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരങ്ങളുടെ പട്ടികയില്‍ 18 ഗോളുകളുമായി മെസ്സി ഒന്നാമതെത്തി. മത്സരത്തില്‍ ആദ്യം ലഭിച്ച പെനാല്‍റ്റി അവസരം മെസ്സി പാഴാക്കിയിരുന്നു. ലോകകപ്പില്‍ മെസ്സി പാഴാക്കുന്ന മൂന്നാമത്തെ പെനാല്‍റ്റി അവസരമാണിത്. ആകെ 7 പെനാല്‍റ്റികളാണ് മെസ്സി ലോകകപ്പില്‍ എടുത്തത്.
ഓസ്ട്രിയക്കെതിരെ 2 ഗോളുകള്‍ നേടിയതോടെ ലോകകപ്പിന്റെ 3 വ്യത്യസ്ത എഡിഷനുകളില്‍ 4ല്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി. 2014,2022,2026 വര്‍ഷങ്ങളിലാണ് മെസ്സി നാലിലേറെ ഗോളുകള്‍ നേടിയിട്ടുള്ളത്. മിറോസ്ലോവ് ക്ലോസെയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യതാരം. ഇത് കൂടാതെ ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലാണ് മെസ്സി ഗോള്‍ കണ്ടെത്തിയിരിക്കുന്നത്.അവസാന 7 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളാണ് മെസ്സി നേടിയത്.
201 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 122 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. മെസ്സി ഗോള്‍ നേടുന്ന 42മത്തെ രാജ്യമാണ് ഓസ്ട്രിയ. നിലവില്‍ 39 വയസുകാരനായ മെസ്സി ലോകകപ്പില്‍ 12 ഗോളുകള്‍ സ്വന്തമാക്കിയത് 35 വയസിന് ശേഷമാണ്. ഇത് ഹാരികെയ്ന്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ, ഡീഗോ മറഡോണ തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ ലോകകപ്പ് കരിയറില്‍ നേടിയ ഗോളുകളേക്കാള്‍ അധികമാണ്.ALSO READ: പെനാൽറ്റി നഷ്ടമാക്കിയതിനു ട്രോൾ; പിന്നാലെ വിമർശകരുടെ വായടപ്പിച്ച് ഇരട്ടഗോൾ