20 വർഷത്തെ കരിയർ, പക്ഷേ മെസ്സി ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് ഇതാദ്യം!, മാൾവിനാസ് യുദ്ധം മുതൽ മറഡോണ വിവാദം വരെ, അർജൻ്റീന- ഇംഗ്ലണ്ട് വൈര്യത്തിന് വർഷങ്ങളുടെ പഴക്കം
2026ലെ ഫിഫ ലോകകപ്പ് സെമിഫൈനലില്‍ കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും. 2006ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറിയെങ്കിലും നീണ്ട 20 വര്‍ഷത്തെ കരിയറില്‍ മെസ്സി ഇതാദ്യമായാണ് ഇംഗ്ലണ്ടിനെതിരെ മത്സരിക്കുന്നത്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുമെങ്കിലും അര്‍ജന്റീന- ഇംഗ്ലണ്ട് മത്സരങ്ങള്‍ നടക്കാത്തതിന് ചരിത്രപരമായി തന്നെ ഒട്ടേറെ കാരണങ്ങളുണ്ട്. പരസ്പരം ഇരുടീമുകളും മത്സരിക്കുമ്പോള്‍ വിവാദങ്ങളും തീ പാറുന്ന പോരാട്ടങ്ങളുമാണ് എക്കാലവും ഉണ്ടായിട്ടുള്ളത്.
സ്വിറ്റ്‌സര്‍ലന്‍ഡിനെ അധികസമയത്ത് 3-1ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന സെമിയിലെത്തിയത്. അതേസമയം നോര്‍വെയെ 2-1ന് മറികടന്നാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്.
ഫുട്‌ബോളിന് പുറത്തുള്ള വൈരം
അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം ഫുട്‌ബോളിനേക്കാള്‍ ഉപരി രാഷ്ട്രീയപരവും കൂടിയാണ്. അതിനുള്ള പ്രധാനകാരണം 1982ല്‍ ദക്ഷിണ അറ്റ്‌ലാന്റിക്കിലെ ദ്വീപുകളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി അര്‍ജന്റീനയും ബ്രിട്ടനും തമ്മില്‍ നടന്ന യുദ്ധത്തിന്റെ ഓര്‍മകളാണ്. അര്‍ജന്റീന പരാജയപ്പെട്ട ഈ യുദ്ധത്തില്‍ ഇരു രാജ്യങ്ങളിലെയും നൂറുകണക്കിന് സൈനികര്‍ കൊല്ലപ്പെട്ടു. ആ യുദ്ധത്തിന്റെ ഓര്‍മകളില്‍ ഇരുരാജ്യങ്ങളുടെയും ജനമനസ്സില്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്നതിനാല്‍ പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന മത്സരങ്ങള്‍ അഭിമാനപോരാട്ടവും കൂടിയായി മാറി.
1966 മുതല്‍ തുടങ്ങുന്ന വിവാദങ്ങള്‍
1966 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മുതല്‍ തന്നെ ഇംഗ്ലണ്ട്- അര്‍ജന്റീന മത്സരങ്ങള്‍ വിവാദങ്ങളുടെ ഭാഗമായിരുന്നു.അന്ന് ഗ്ലണ്ടിനെതിരായ മത്സരത്തില്‍ അര്‍ജന്റീന നായകന്‍ ആന്റോണിയോ റാറ്റിന്‍ പുറത്താക്കപ്പെട്ടത് ഇന്നും അര്‍ജന്റീനയില്‍ സംസാരവിഷയമാണ്. 1986ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയപ്പോഴാണ് ചരിത്രപ്രസിദ്ധമായ മറഡോണയുടെ ഹാന്‍ഡ് ഓഫ് ഗോഡ് പിറക്കുന്നത്. അതേമത്സരത്തില്‍ തന്നെ അത്ഭുതകരമായ സോളോ ഗോളും മറഡോണ നേടി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 1998ലെ ലോകകപ്പില്‍ ഡേവിഡ് ബെക്കാമിന്റെ പുറത്താകലും 2002ലെ ലോകകപ്പില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയെ പുറത്താക്കിയതുമെല്ലാം ആവേശമേറിയ അദ്ധ്യായങ്ങളാണ്.
ഇരുരാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയപരമായ വൈര്യവും മറ്റ് തര്‍ക്കങ്ങളും ഉള്ളതിനാല്‍ തന്നെ സൗഹൃദമത്സരങ്ങളില്‍ അര്‍ജന്റീന- ഇംഗ്ലണ്ട് മത്സരങ്ങള്‍ നടക്കാറില്ല. അതിനാല്‍ തന്നെ 2002ന് ശേഷം 2026ലാണ് വീണ്ടും ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടാന്‍ ലോകകപ്പിലൂടെ വഴിയൊരുങ്ങുന്നത്. ലയണല്‍ മെസ്സി 2006ല്‍ മാത്രം അരങ്ങേറ്റം കുറിച്ചതിനാല്‍ 20 വര്‍ഷം നീണ്ട കരിയറില്‍ ഒരു തവണ പോലും മെസ്സിക്ക് ഇംഗ്ലണ്ടിനെതിരെ കളിക്കാനായിട്ടില്ല.