മാൽവിനാസ് ബാനർ വിവാദം, പ്രീമിയർ ലീഗിൽ കളിക്കുന്ന അർജൻ്റീന താരങ്ങൾക്ക് തിരിച്ചടി, വിസ റദ്ദാക്കിയേക്കും
2026 ഫിഫ ലോകകപ്പിനിടെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ വിജയത്തിന് പിന്നാലെ അര്‍ജന്റൈന്‍ താരങ്ങള്‍ മാല്‍വിനാസ് ബാനര്‍ പൊക്കിയതോടെ അര്‍ജന്റീന താരങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ ബ്രിട്ടന്‍ സീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ വിവിധ ക്ലബുകള്‍ക്കായി കളിക്കുന്ന അര്‍ജന്റൈന്‍ താരങ്ങളായ ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ജിയോവാനി ലോ സെല്‍സോ എന്നിവര്‍ക്ക് യുകെയിലേക്കുള്ള വിസ റദ്ദാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന ആവശ്യമാണ് ബ്രിട്ടനില്‍ ശക്തമാകുന്നത്.
ലോകകപ്പ് സെമിഫൈനലില്‍ ബ്രിട്ടനെതിരായ ആവേശകരമായ പോരാട്ടത്തില്‍ 2-1ന് തോല്‍പ്പിച്ച ശേഷം അര്‍ജന്റീനന്‍ താരങ്ങള്‍ 'Las Malvinas osn Argentinas' (മാല്‍വിനാസ് അര്‍ജന്റീനയുടേതാണ്) എന്ന സന്ദേശമുള്ള ബാനര്‍ ഉയര്‍ത്തിയിരുന്നു. ബ്രിട്ടന്‍ ഫോക്ക്‌ലാന്‍ഡ് ഐലന്‍ഡ് എന്ന് വിളിക്കുന്ന ദ്വീപസമൂഹത്തെ പറ്റിയുള്ള ഈ രാഷ്ട്രീയ സന്ദേശമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഫിഫയുടെ നിയമപ്രകാരം മത്സരവേദികളില്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നതിനാല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ ഫിഫയെ സമീപിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപദേഷ്ടാക്കളും ചില രാഷ്ട്രീയ നേതാക്കളും പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളുടെ യുകെ വിസകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇതുവരെയും ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി വിസ റദ്ദാക്കിയിട്ടില്ല. ഫിഫയും സംഭവത്തെ പറ്റിയുള്ള നടപടികള്‍ പരിഗണിച്ചുവരികയാണ്. രാഷ്ട്രീയ സന്ദേശങ്ങള്‍ക്കെതിരെ ഫിഫ മുമ്പും വിവിധ ദേശീയ ടീമുകള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍, അര്‍ജന്റീനയ്‌ക്കോ ബന്ധപ്പെട്ട താരങ്ങള്‍ക്കോ എതിരെയും നടപടി ഉണ്ടാകാനാണ് സാധ്യതയേറെയും 1982ലായിരുന്നു ഫോക്ലാന്‍ഡ് ദ്വീപുകള്‍ക്കായി ബ്രിട്ടനും അര്‍ജന്റീനയും തമ്മില്‍ യുദ്ധമുണ്ടായത്. വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ലോകകപ്പ് വേദിയില്‍ മാല്‍വിനാസ് എന്ന് അര്‍ജന്റീനക്കാര്‍ വിളിക്കുന്ന ഈ ദ്വീപസമൂഹം തങ്ങളുടേതെന്ന അവകാശവാദമാണ് അര്‍ജന്റീന താരങ്ങള്‍ ഉയര്‍ത്തിയത്.ALSO READ: 'അടി ഇടി തൊഴി'; നോക്കിനിന്ന് മെസി, വിമർശനം (വീഡിയോ)