വരയുടെ വരപ്രസാദവുമായി വിജ-യന്‍

WEBDUNIA|
2003
തിരുവനന്തപുരം, ജനുവരി 5: ""ക്ഷമിക്കണം, ഞാന്‍ ഈ ചിത്രങ്ങളെ വാരിക്കൂട്ടി നിങ്ങളുടെ മുന്നില്‍ നിരത്തിയതാണ്. ഒരു പരിചയപ്പെടലിനുവേണ്ടി. കൂടുതല്‍ ചെയ്യാനുള്ള ശരീരാവസ്ഥ അല്ലായിരുന്നു.

എങ്കിലും മൂന്നു തിരിവുകള്‍ നിങ്ങള്‍ക്ക് കാണാം. ഒന്ന്- മനുഷ്യാവകാശത്തിന്‍റെ ഇതിവൃത്തം.രണ്ട്--ദൈനംദിന രാഷ്ട്രീയം. മൂന്ന് - ഒരു ചര്‍ക്കയെ പ്രതീകമാക്കിയുള്ള ശാന്തസമാപനം. ഈ മൂന്ന് ബിന്ദുക്കള്‍ ഒരര്‍ത്ഥത്തില്‍ എന്‍റെ കലയുടെ മൊത്തമാണ്.''

ശനിയാഴ്ച ആരംഭിച്ച തന്‍റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍ ആമുഖ പ്രസംഗം അവതരിപ്പിക്കുകയായിരുന്നു ഒ.വി. വിജയന്‍.

ശങ്കേഴ്സ് വീക്കിലി, ഹിന്ദു, പയനിയര്‍ തുടങ്ങിയ ഇംഗ്ളീഷ് പ്രസിദ്ധീകരണങ്ങളില്‍ വന്ന 100 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തില്‍ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗാന്ധിജിയും നെഹ്റുവും ഇന്ദിരയും രാജീവും വരെ ഒ.വി.വിജയന്‍റെ കാര്‍ട്ടൂണുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇന്ത്യയിലെ നീണ്ടകാല രാഷ്ട്രീയ സംഭവങ്ങളുടെ കാഴ്ചകളാണ് വിജയന്‍റെ മിക്ക കാര്‍ട്ടൂണുകളിലും വിഷയമാക്കിയിരിക്കുന്നത്.

ഐ.എം.എഫിന്‍റെ ചങ്ങലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ദിരാഗാന്ധിയും സ്വയം പരിഹാസ്യനാകുന്ന മാവോയും ക്രൂരതയുടെ പ്രതീകമായി ചിത്രീകരിക്കുന്ന സിയാ ഉള്‍ഹക്കും വിജയന്‍റെ കാര്‍ട്ടൂണുകളില്‍ കേന്ദ്രകഥാപാത്രമാണ്.


കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് സാംസ്കാരിക വകുപ്പ് നേതൃത്വം നല്‍കുന്നത് ഇതാദ്യമാണ്. വിജയന്‍റെ കാര്‍ട്ടൂണുകളുടെ ശക്തിയും തീഷ്ണതയും സമകാലീനതയും ദാര്‍ശനികതയും കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു പ്രദര്‍ശനം നടത്താന്‍ സാംസ്കാരികവകുപ്പ് തീരുമാനിച്ചത്

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനം ശനിയാഴ്ച മുഖ്യമന്ത്രി എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തോടനുബന്ധിച്ച് വിജയന്‍റെ സംഭാവനകളെപ്പറ്റി വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും സംഘടിപ്പിക്കും. പ്രദര്‍ശനം ജനുവരി ഒന്‍പതുവരെ ഉണ്ടാവും. രാവിലെ 10 മുതല്‍ 7 വരെയാണ് പ്രദര്‍ശന സമയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :