സിന്ധു ചോദിക്കുന്നു “കൂടിയാട്ടത്തെ ശ്രദ്ധിക്കാത്തതെന്തേ?”

ഹണി ആര്‍ കെ

WEBDUNIA|
WD
WD
അനുഷ്ഠാനങ്ങളുടെ കൂത്തമ്പലത്തില്‍ മാത്രം ഒരുകാലത്ത് അരങ്ങേറിയിരുന്ന കൂടിയാട്ടം എന്തെന്നറിയാനുള്ള കൗതുകമാണ് കലാമണ്ഡലം സിന്ധുവിന്റെ വീട്ടിലേക്ക് വഴികാട്ടിയായത്. വടക്കന്‍ മലബാറുകാരുടെ സ്വകാര്യ അഹങ്കാരമായ തെയ്യപ്പെരുമയെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരുന്ന വൈകുന്നേരങ്ങളിലെപ്പോഴൊ ആണ് സുഹൃത്ത് പ്രവീണ്‍ സിന്ധുവിനെ കുറിച്ച് പറഞ്ഞത്. മാര്‍ഗിയില്‍ അധ്യാപികയും പെര്‍ഫോര്‍മറുമാണ് സിന്ധു.

സിന്ധുവിന്റെ ഭര്‍ത്താവും തികഞ്ഞ കലാസ്വാദകനുമായ ശശികുമാറിന്റെ ബൈക്കിനു പിന്നാലെ പ്രവീണിന്റെ വാഹനത്തില്‍ തിരുവനന്തപുരത്തെ അവരുടെ വീട്ടിലെത്തി. ശ്രീഹരിയെന്ന മൂന്നുവയസ്സുകാരന്‍ തൊണ്ടയോളമെത്തിയ കരച്ചിലില്‍ ഞങ്ങളുടെ വരവ് സിന്ധുവിനെ അറിയിച്ചു.

അഭിമുഖത്തിന്റെ ഔപചാരികത വേണ്ടെന്ന് നേരത്തെ മനസ്സിലുറപ്പിച്ചിരുന്നു. ചായ കുടിക്കുന്നതിനിടയില് സിന്ധു തന്നെ പറഞ്ഞുതുടങ്ങി: "അച്ഛനാണ് കൂടിയാട്ടം പഠിക്കാന്‍ കലാമണ്ഡലത്തിലേക്കയച്ചത്. അച്ഛന്‍ മുകുന്ദന്‍ നായര്‍ ഒരു നാടകനടനായിരുന്നു. നാട്ടിലെ കൂട്ടായ്മകള്‍ ഒരുക്കുന്ന നാടകങ്ങളില്‍ പ്രധാനവേഷം ചെയ്തിരുന്നത് അച്ഛനായിരുന്നു. നാടക റിഹേഴ്സല്‍ കാണാന്‍ ഞാന്‍ എപ്പോഴും പോകും. അവതരണകലയോട് എനിക്കുണ്ടായിരുന്ന താത്പര്യം അച്ഛന് അന്നേ മനസ്സിലാക്കിയിരുന്നു."

അപ്പോള്‍ കൂടിയാട്ടം പഠിക്കാന്‍ പോയതെങ്ങനെ എന്നായി ഞങ്ങള്‍ക്ക് സംശയം.

"നാട്ടില്‍ വടക്കാഞ്ചേരിക്കടുത്ത് നെല്ലുവായ അമ്പലത്തില്‍ കഥകളിയും കൂത്തും അരങ്ങേറാറുണ്ടായിരുന്നു. അത് കാണാന് അച്ഛന്‍ എപ്പോഴും പോകും. ഡാന്‍‌സിനോടായിരുന്നു എനിക്ക് താത്പര്യമെങ്കിലും കൂടിയാട്ടം പഠിക്കാന് അച്ഛന്‍ നിര്‍ബന്ധിച്ചു. കൂടിയാട്ടം അവതരിപ്പിക്കുന്ന സ്ത്രീകള്‍ താരതമ്യേന കുറവാണല്ലോ. അതും കൂടിയാട്ടം പഠിക്കണമെന്ന് തോന്നാന്‍ കാരണമായി. കലാമണ്ഡലത്തില്‍ ചേരണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. അങ്ങനെ 1992ല്‍ പതിനഞ്ചാം വയസ്സില്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു - കലാമണ്ഡലത്തിലെ പഠനകാലത്തിലേക്ക് സിന്ധു ഞങ്ങളെയും ഒപ്പം കൂട്ടി.

“ആ ബാച്ചില്‍ രണ്ട് പെണ്‍കുട്ടികളാണുണ്ടായിരുന്നത്. ഞാനും ഒരു സോഫിയും. സോഫി ഇപ്പോള്‍ ഈ രംഗത്ത് സജീവമല്ല. അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കലാമണ്ഡലത്തില്‍ പ്രവേശനം. കലാമണ്ഡലം രാമചാക്യാര്‍, ശിവന്‍ നമ്പൂതിരി, ഗിരിജാ ദേവി, ശൈലജ എന്നിവരായിരുന്നു ഗുരുക്കന്‍‌മാര്‍. ചാക്യാര്‍ സമുദായത്തില് നിന്ന് അല്ലാതെ കൂടിയാട്ടം പഠിക്കുന്ന ആദ്യത്തെ ആളാണ് ശിവന്‍ നമ്പൂതിരിയാശാന്‍. സമുദായത്തില് നിന്ന് അല്ലാതെ കൂടിയാട്ടം പഠിക്കുന്ന ആദ്യത്തെ സ്ത്രീയാണ് ഗിരിജ ടീച്ചര്‍” - സിന്ധു ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ ശശികുമാര്‍ പതുക്കെ സംസാരിക്കൂ എന്നു പറഞ്ഞ് ഇടപെട്ടു. അപ്പോഴാണ് ഞങ്ങളും കുറച്ച് ഉറക്കെയാണല്ലോ സംസാരിക്കുന്നത് ഓര്‍ത്തത്.

"നമ്മള്‍ പറയുന്നത് മൈക്കിന്‍റെ സഹായമില്ലാതെ പ്രേക്ഷകര്‍ക്ക് കേള്‍ക്കാനാകണമെന്ന് ആചാര്യന്‍‌മാര്‍ പറയും. അതിനാല്‍ ശ്ലോകം ഉരുവിട്ട് പഠിക്കുന്നത് ഉച്ചത്തിലായിരുന്നു. അതുകൊണ്ട് ഉച്ചത്തില് സംസാരിക്കുന്നത് ശീലമായി. ഇതുപോലെ താത്പര്യമുള്ള വിഷയമാണെങ്കില് പറയുകയും വേണ്ട. ശശിയേട്ടന്‍ പറയുമ്പോഴാണ് ഞാന്‍ വളരെ ഉച്ചത്തിലാണല്ലോ സംസാരിക്കുന്നത് എന്ന് ഓര്‍ക്കുക"- കലാമണ്ഡലത്തിലെ പഠനരീതികള്‍ സിന്ധു പറയുമ്പോള്‍ മനസ്സില്‍ ഞങ്ങളും അവിടത്തെ വിദ്യാര്‍ഥികളായി.

"കലാമണ്ഡലത്തില്‍ എനിക്ക് വേറൊരു ഭാഗ്യവും കിട്ടി. ചേര്‍ന്ന വര്‍ഷം തന്നെ വേദിയില്‍ ശാകുന്തളം കൂടിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ശകുന്തളയുടെ സഖി അനസൂയയുടെ വേഷമിടാന്‍ ആളില്ല. അതിനാല്‍ എന്നോട് ആ വേഷം കെട്ടാന്‍ പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല. പക്ഷേ വേദിയില്‍ ഞാന്‍ രണ്ട് വാക്യം അവതരിപ്പിച്ചു - എന്‍റെ ആദ്യ അവതരണമായിരുന്നു അത്.

WD
WD
പിന്നീടും ഇതേ സന്ദര്‍ഭമുണ്ടായി. ഊരകത്ത് ദേവീ ക്ഷേത്രത്തില്‍ ഭഗവദഞ്ജുകം അവതരിപ്പിക്കേണ്ടി വന്നു. ഭഗവദഞ്ജുകത്തില്‍ നായികയുടെ സഖിയെ അവതരിപ്പിക്കേണ്ടിയിരുന്നത് ശൈലജ ടീച്ചറാണ്. പക്ഷേ അന്ന് ടീച്ചര്‍ക്ക് അമ്പലത്തില്‍ പ്രവേശിക്കാന്‍ പറ്റില്ല. അന്ന് രാവിലെയാണ് ടീച്ചര്‍ക്ക് വരാന്‍ പറ്റില്ലെന്ന് അറിയുന്നത്. എന്നോട് ആ വേഷം അവതരിപ്പിക്കാന്‍ ഗുരുക്കന്‍‌മാര്‍പറഞ്ഞു. എനിക്ക് അതിലെ കാര്യങ്ങള്‍ അറിയില്ലായിരുന്നു. ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് എന്നെ പഠിപ്പിച്ചത്. നന്നായി അവതരിപ്പിക്കാന്‍ പറ്റി."

കൂടിയാട്ടം പോലുള്ള ഒരു കല കാര്യമായ റിഹേഴ്സലില്ലാതെ അവതരിപ്പിച്ച കാര്യം അറിഞ്ഞപ്പോള്‍ ആ കലാകാരിയെ മനസാ നമിച്ചു. ആ സംഭവമായിരുന്നോ അരങ്ങേറ്റമെന്ന് ചോദിച്ചതിനു ശേഷമാണ് അതിലെ വൈരുദ്ധ്യം മനസ്സിലായത്. ജന്‍‌മനാ പ്രതിഭയുള്ള കലാകാരിയുടെ അരങ്ങേറ്റം എന്നേ കഴിഞ്ഞിരിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :