ദിലീപിനെ കാണാന്‍ താരങ്ങളുടെ തിരക്ക്! - അവരുടെ ലക്ഷ്യം ഒന്നുമാത്രം?

ദിലീപിനെ കാണാന്‍ ജയിലിലെത്തുന്ന താരങ്ങളുടെ ലക്ഷ്യം?

aparna| Last Updated: ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (13:50 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജനപ്രിയനടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരുടെ തിരക്ക്‌. കഴിഞ്ഞ നാലു ദിവസം കൊണ്ട് നിരവധി താരങ്ങളാണ് ദിലീപിനെ കാണാനായി ആലുവ സബ് ജയിലിലേക്ക് എത്തിയത്.

രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപിനെ കാണാനായി ഓരോരുത്തരും എത്തിത്തുടങ്ങിയത്. ശനിയാഴ്ച കാവ്യാ മാധവനും മീനാക്ഷിയും സംവിധായകന്‍ നാദിര്‍ഷായ്ക്കൊപ്പം ജയിലില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓരോ താരങ്ങളും ദിലീപിനെ കാണാനായി ജയിലിലെത്തി തുടങ്ങിയത്.

ഉത്രാടദിവസം നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരും സംവിധായകന്‍ രഞ്ജിത്തും ദിലീപിനെ കാണാന്‍ ജയിലിലെത്തിയിരുന്നു. സമയപരിധി ഉണ്ടായിരുന്നതിനാല്‍ കൂടുതലൊന്നും സംസാരിക്കാന്‍ കഴിയിഞ്ഞില്ലെന്ന് ഷാജോണ്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

ഇതിനു പിന്നാലെ ഇന്നലെ നടന്‍ ജയറാമും ദിലീപിനെ കാണാന്‍ എത്തിയിരുന്നു. പതിവു ഓണക്കോടിയുമായിട്ടായിരുന്നു ജയറാം ദിലീപിനെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ നടനും എം എല്‍ എയുമായ ഗണേഷ് കുമാര്‍ ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടു. ഇതിനു പിന്നാലെ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരും രാവിലെ ദിലീപിനെ കണ്ടു.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഇവരെല്ലാം ദിലീപിനെ കാണാന്‍ എത്തിയത്. എന്നാല്‍, ജാമ്യം നിഷേധിച്ചതു കൊണ്ടല്ല, മറിച്ച് ദിലീപ് പുറത്തിറങ്ങിയാലുള്ള ഭവിഷ്യത്തും ഇത്രയും കാലം കൂടെ നിന്നിട്ടും ഒരാപത്ത് വന്നപ്പോള്‍ കൂടെ നിന്നില്ലല്ലോ എന്ന ദിലീപിന്റെ ചോദ്യം നേരിടാന്‍ താരങ്ങള്‍ക്ക് കരുത്തില്ലെന്നും ഇതിനാലാണ്
ഓരോരുത്തരായി ദിലീപിനെ കാണാന്‍ എത്തുന്നതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ഇത്രയും നാള്‍ ഇല്ലാതിരുന്ന സ്നേഹം പെട്ടന്നെവിടുന്നാ ഉദിച്ചതെന്നും ആരാധകര്‍ ചോദിക്കുന്നു. ഏതായാലും നാളെ ദിലീപ് പുറത്തിറങ്ങുകയാണ്. അച്ഛന്റെ ശ്രാദ്ധത്തിനു പങ്കെടുക്കുന്നതിനായി. ഈ സാഹചര്യത്തില്‍ ആരാധകരുടെ പ്രതികരണം ഏതു രീതിയില്‍ ആണെന്ന കാര്യത്തില്‍ പൊലീസിനും വ്യക്തതയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :