അഭിറാം മനോഹർ|
Last Modified വെള്ളി, 12 ഡിസംബര്‍ 2025 (12:51 IST)
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ 51 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ കുറ്റസമ്മതം നടത്തി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. 214 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ടീമിന് മികച്ച തുടക്കം അനിവാര്യമായിരുന്നുവെന്ന് സൂര്യ മത്സരശേഷമുള്ള സമ്മാനദാന ചടങ്ങില്‍ പറഞ്ഞു. എപ്പോഴും മികച്ച തുടക്കത്തിനായി അഭിഷേക് ശര്‍മയെ ആശ്രയിക്കാനാവില്ല ഞാനും ഗില്ലും കുറച്ച് കൂടി ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യണമായിരുന്നു സൂര്യ പറഞ്ഞു.
എപ്പോഴും മികച്ച തുടക്കങ്ങള്‍ക്കായി അഭിഷേകിനെ ആശ്രയിക്കാനാവില്ല. ഞാനും ഗില്ലും ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു. അഭിഷേകിന്റെ ബാറ്റിംഗ് ശൈലി കണക്കാക്കുമ്പോള്‍ ഒരു ദിവസം അവന്‍ നിറം മങ്ങിയാലും തെറ്റ് പറയാനാകില്ല. അതുകൊണ്ട് തന്നെ മറ്റ് ബാറ്റര്‍മാര്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു.
നിര്‍ഭാഗ്യവശാല്‍ ഗില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ഞാന്‍ കുറച്ച് നേരം കൂടി ക്രീസില്‍ നിന്ന് സ്‌കോര്‍ ഉയര്‍ത്തണമായിരുന്നു.
ഇതെല്ലാം ഒരു പാഠമാണ്. ഈ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് അടുത്തമത്സരത്തില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാനായി ശ്രമിക്കും. സൂര്യ പറഞ്ഞു. അതേസമയം മത്സരത്തില്‍ അക്ഷര്‍ പട്ടേലിനെ മൂന്നാം നമ്പര്‍ സ്ഥാനത്തിറക്കിയതിനെയും സൂര്യകുമാര്‍ ന്യായീകരിച്ചു. അക്ഷര്‍ ടെസ്റ്റില്‍ ദീര്‍ഘമായ ഇന്നിങ്ങ്‌സുകള്‍ കളികുന്നത് നമ്മള്‍ കണ്ടിട്ടുണ്ടെന്നും അത്തരമൊരു ഇന്നിങ്ങ്‌സാണ് അക്ഷറില്‍ നിന്നും പ്രതീക്ഷിച്ചതെന്നും സൂര്യ പറഞ്ഞു.
അക്ഷര്‍ നന്നായി തന്നെ ബാറ്റ് ചെയ്തു. എന്നാല്‍ പ്ലാന്‍ പൂര്‍ണമായും വര്‍ക്കൗട്ടായില്ല. ദക്ഷിണാഫ്രിക്കയുടെ സ്‌കോറിംഗ് കണ്ടപ്പോള്‍ ആദ്യം ബാറ്റ് ചെയ്താല്‍ മതിയായിരുന്നുവെന്ന് തോന്നി. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടാന്‍ നമ്മുടെ ബൗളര്‍മാര്‍ക്കായില്ല. നമുക്കൊരു പ്ലാന്‍ ബി വേണമായിരുന്നു. എന്തായാലും ഇതെല്ലാം ഒരു പാഠമാണ്. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ടുകൊണ്ട് അടുത്ത മത്സരത്തില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. സൂര്യകുമാര്‍ യാദവ് പറഞ്ഞു.