ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം
മികച്ച ഫോമിലുള്ള യുവതാരങ്ങളെ തഴഞ്ഞാണ് സീനിയര്‍ താരങ്ങളെ തിരികെ കൊണ്ടുവന്നത്.
2026-ലെ ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പ്രമുഖ താരങ്ങളായ ബാബര്‍ അസമും ഫഖര്‍ സമാനും കളിച്ചത് പൂര്‍ണ്ണ കായികക്ഷമതയില്ലാതെയെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു പ്രമുഖ ഉദ്യോഗസ്ഥനുമായുള്ള ഇരുവരുടെയും വ്യക്തിപരമായുള്ള അടുത്തബന്ധമാണ് ഇരു താരങ്ങള്‍ക്കും പാക് ടീമില്‍ ഇടം ലഭിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ലോകകപ്പിന് മുന്നോടിയായി താരങ്ങള്‍ക്കായി നടത്തിയ നിര്‍ണ്ണായകമായ ഫിറ്റ്നസ് പരിശോധനകളില്‍ ബാബറും ഫഖറും നിശ്ചിത സ്‌കോര്‍ നേടിയിരുന്നില്ല. കടുത്ത യോ-യോ ടെസ്റ്റിലും ഇരുവരും പരാജയപ്പെട്ടതായാണ് സൂചന. എന്നിട്ടും ഫോമിലോ ഫിറ്റ്നസിലോ ഇല്ലാത്ത താരങ്ങളെ മെറിറ്റ് മറികടന്ന് ടീമിലെടുത്തത് ടീം മാനേജ്മെന്റിനുള്ളില്‍ തന്നെ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്.
മികച്ച ഫോമിലുള്ള യുവതാരങ്ങളെ തഴഞ്ഞാണ് സീനിയര്‍ താരങ്ങളെ തിരികെ കൊണ്ടുവന്നത്. സെലക്ഷന്‍ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും ബോര്‍ഡ് ഉന്നതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു എന്നാണ് വിവരം. പാക് ക്രിക്കറ്റിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കഠിനമായ ഫിറ്റ്നസ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് പിസിബി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രമുഖ താരങ്ങളുടെ കാര്യത്തില്‍ ഇത് നടപ്പിലായിട്ടില്ല. വാര്‍ത്ത പുറത്തുവന്നതോടെ പാക് ടീം സെലക്ഷനെതിരെ വലിയ വിമര്‍ശനങ്ങളാണ് ആരാധകര്‍ ഉന്നയിക്കുന്നത്. പാക് ടീം എന്ന് താരങ്ങളെ സ്വാധീനത്തിന്റെ ബലത്തില്‍ കളിപ്പിക്കാന്‍ തുടങ്ങിയോ അന്ന് മുതല്‍ പാക് ക്രിക്കറ്റ് നശിക്കാനും തുടങ്ങിയതായി ആരാധകര്‍ പറയുന്നു. മുന്‍ പാക് താരങ്ങളും വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.