1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Suryakumar Yadav's Cameo Career in Indian Jersey with huge impact

Suryakumar Yadav : 30 വയസ്സിൽ ലേറ്റായി തുടങ്ങി, ടി20 ഫോർമാറ്റിനെ ഡീകോഡ് ചെയ്ത ജീനിയസ്, നായകനായും തിളങ്ങി,പക്ഷേ പതനം മിന്നൽ വേഗത്തിൽ

ടി20 ഫോര്‍മാറ്റിനെ കൃത്യമായി മനസിലാക്കിയ റണ്‍സടിച്ച് കൂട്ടുന്ന ബാറ്റര്‍ എന്ന നിലയില്‍ നിന്നും പെട്ടെന്നുള്ള തകര്‍ച്ചയാണ് സൂര്യകുമാര്‍ യാദവിന്റെ കരിയറില്‍ സംഭവിച്ചിരിക്കുന്നത്.

Suryakumar yadav, Indian team, Batting form, Cricket News,സൂര്യകുമാർ യാദവ്, ഇന്ത്യൻ ടീം, ബാറ്റിംഗ് ഫോം,ക്രിക്കറ്റ് വാർത്ത
ക്രിക്കറ്റ് മൈതാനത്തിന്റെ ഏത് കോണിലേക്കും പന്തടിച്ച് പറത്തുന്ന ബാറ്റര്‍. മത്സരത്തിന്റെ ഏത് ഘട്ടത്തിലും വന്ന് കളി തിരിക്കാന്‍ കരുത്തനായ പ്ലെയര്‍. മുംബൈ ഇന്ത്യന്‍സിന്റെയും പിന്നീട് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെയും മികച്ച ബാറ്റര്‍. സൂര്യ കുമാര്‍ യാദവിന്റെ 4 വര്‍ഷം മുന്‍പുള്ള വിശേഷണങ്ങളാണിത്. ടി20 ഫോര്‍മാറ്റിനെ കൃത്യമായി മനസിലാക്കിയ റണ്‍സടിച്ച് കൂട്ടുന്ന ബാറ്റര്‍ എന്ന നിലയില്‍ നിന്നും പെട്ടെന്നുള്ള തകര്‍ച്ചയാണ് സൂര്യകുമാര്‍ യാദവിന്റെ കരിയറില്‍ സംഭവിച്ചിരിക്കുന്നത്.
 
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും പിന്നീട് മുംബൈ ഇന്ത്യന്‍സിനുമായി തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തിയതോടെയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ കണ്ണിലുടക്കുന്നത്. ഐപിഎല്ലില്‍ പല മികച്ച സീസണുകള്‍ ഉണ്ടായിട്ടും തന്റെ മുപ്പതാമത്തെ വയസ്സില്‍ വൈകിയാണ് സൂര്യകുമാര്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ അരങ്ങേറിയത്. എന്നാല്‍ മുപ്പത്തൊന്നാം വയസ്സില്‍ ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററായി സൂര്യ മാറി.
 
 മൈതാനത്തിന്റെ ഏത് മൂലയിലേക്കും ഷോട്ടുകള്‍ പായിക്കാനുള്ള കഴിവും മത്സരത്തിന് പേസ് നല്‍കി ടീമിനെ മികച്ച നിലയിലെത്തിക്കാനുമുള്ള മികവുമായിരുന്നു സൂര്യയുടെ പ്രത്യേകത. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായി റണ്‍സ് അടിച്ച് കൂട്ടിയതും രോഹിത് ശര്‍മയുടെ വിരമിക്കലുമാണ് 2024ല്‍ സൂര്യയ്ക്ക് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം നേടികൊടുത്തത്. 2024ലെ ലോകകപ്പ് ഫൈനലില്‍ ഡേവിഡ് മില്ലറെ പുറത്താക്കിയ സൂര്യയുടെ ക്യാച്ചും ഏറെ ആഘോഷിക്കപ്പെട്ടു.
 
 നായകനായ സൂര്യയുടെ കീഴില്‍ ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ വിജയങ്ങള്‍ കൊയ്യുന്നതാണ് പിന്നീട് കാണാനായത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളെയെല്ലാം സൂര്യയുടെ ഇന്ത്യന്‍ ടീം തകര്‍ത്തു. 2025ല്‍ ഏഷ്യാകപ്പ് കിരീടവും സ്വന്തമാക്കി. എന്നാല്‍ നായകനായി വമ്പന്‍ പ്രകടനങ്ങള്‍ നടത്തുമ്പോഴും ബാറ്ററെന്ന നിലയിലുള്ള സൂര്യയുടെ ബലഹീനതകള്‍ എതിരാളികള്‍ പെട്ടെന്ന് മനസിലാക്കിയെടുത്തു. 2025ലെ ഐപിഎല്ലില്‍ വമ്പന്‍ പ്രകടനം നടത്താനായെങ്കിലും അതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൂര്യയുടെ പതനവും ആരംഭിച്ചു.
 
യുവതാരങ്ങളെ വിശ്വസിച്ച് ആക്രമണ ക്രിക്കറ്റില്‍ ഉറച്ച് കളിക്കുക എന്നതായിരുന്നു സൂര്യ കുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ പദ്ധതി. സഞ്ജു സാംസണ്‍ അടക്കം പല താരങ്ങളും ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത് ഈ പുതിയ ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റിന്റെ പേരിലാണ്. എന്നാല്‍ സഹതാരങ്ങള്‍ വമ്പന്‍ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ സൂര്യ ബാറ്റിങ്ങില്‍ ഒരുപാട് പിന്നിലേക്ക് പോയി. 2026ലെ ടി20 ലോകകപ്പിന് മുന്‍പ് വരെയും സൂര്യയുടെ ബാറ്റിംഗ് ഫോമിനെ കുറിച്ച് വിമര്‍ശനങ്ങള്‍ വന്നെങ്കിലും ടി20 ലോകകപ്പിന് മുന്‍പായുള്ള ന്യൂസിലന്‍ഡ് പരമ്പരയില്‍ സൂര്യ വീണ്ടും റണ്‍സ് നേടി വിമര്‍ശകരുടെ വായടപ്പിച്ചു.
 
 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അമേരിക്കയ്‌ക്കെതിരെ തിളങ്ങിയെങ്കിലും വേറൊരു മികച്ച ഇന്നിങ്ങ്‌സ് പോലും കളിക്കാന്‍ സൂര്യയ്ക്കായില്ല. ക്യാപ്റ്റനെന്ന നിലയില്‍ ലോകകിരീടം നേടിതന്നെങ്കിലും ബാറ്ററെന്ന നിലയില്‍ നേരിട്ട പരാജയമാണ് സൂര്യയുടെ സാധ്യതകള്‍ അവസാനിപ്പിച്ചത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ടീമിലെ സ്ഥാനം നീട്ടികൊണ്ടുപോകാമായിരുന്നെങ്കിലും 13 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 270 റണ്‍സ് മാത്രമെ സൂര്യയ്ക്ക് നേടാനായുള്ളു. മധ്യനിരയിലും ടോപ് ഓര്‍ഡറിലുമെല്ലാം ഇന്ത്യന്‍ കുട്ടിക്രിക്കറ്റിലുള്ള പ്രതിഭാധാരാളിത്തവും റണ്‍ വരള്‍ച്ചയുമാണ് സൂര്യയുടെ സ്ഥാനം പെട്ടെന്ന് തെറിപ്പിക്കുന്നത്. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ലോകകപ്പ് ആര് നേടും, സാധ്യത 3 ടീമുകൾക്കെന്ന് എയ്ഞ്ചൽ ഡി മരിയ, ലിസ്റ്റിൽ അർജൻ്റീനയില്ല!