യാത്ര ബുള്ളറ്റ് പ്രൂഫ് കാറില്‍, ചുറ്റിലും പൊലീസ്; ഹോട്ടല്‍ നിരീക്ഷണത്തില്‍ - ‘വണ്ടറടിച്ച്’ പാകിസ്ഥാനിലെത്തിയ ലങ്കന്‍ താരങ്ങള്‍ക്ക്

 sri lanka , karachi , pakistan , terror threats , പാകിസ്ഥാന്‍ , ശ്രീലങ്ക , സുരക്ഷ , ഭീകരര്‍
കറാച്ചി| മെര്‍ലിന്‍ സാമുവല്‍| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (16:55 IST)
എന്താണ് ചുറ്റും സംഭവിക്കുന്നതെന്ന് മനസിലാക്കിയെടുക്കാന്‍ പാടുപെടുകയാണ് പാകിസ്ഥാനിലെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍. വിമാനത്താവളത്തില്‍ വന്നിറങ്ങിയതു മുതല്‍ ഹോട്ടലിലെ താമസത്തില്‍ പോലും ലങ്കന്‍ താരങ്ങള്‍ ‘വണ്ടറടിച്ചു’.

മുതിര്‍ന്ന താരങ്ങള്‍ കൂടെയില്ലാത്തതും വിദേശ പര്യടനങ്ങളിലെ അനുഭവക്കുറവുമാണ് ഏകദിന, ട്വന്റി - 20 മത്സരങ്ങള്‍ക്കായി പാകിസ്ഥാനിലെത്തിയ പല താരങ്ങളെയും സമ്മര്‍ദ്ദത്തിലാക്കിയത്. ലങ്കന്‍ ക്രിക്കറ്റ് ടീമിന് പ്രസിഡന്‍ഷ്യല്‍ ലെവല്‍ സുരക്ഷയാണ് പാക് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ താരങ്ങള്‍ കടുത്ത നിയന്ത്രണവും ചട്ടങ്ങളും പാലിക്കുകയും വേണം.

2009 മാര്‍ച്ചില്‍ പര്യടനത്തിനെത്തുമ്പോള്‍ ബസിന് നേര്‍ക്ക് ഭീകരര്‍ വെടിവയ്‌പ് നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന കഥകളാണ് താരങ്ങളുടെ മനസിലുള്ളത്. ഇതിനൊപ്പമാണ് ആശങ്കപ്പെടുത്തുന്ന ടൈറ്റ് സെക്യൂരിറ്റിയും. പൊലീസ്, പാരാമിലിട്ടറി റേഞ്ചേഴ്സ് എന്നിവർക്ക് സംയുക്തമായാണ് ശ്രീലങ്കൻ ടീമിന്റെ സുരക്ഷാ ചുമതല വഹിക്കുന്നത്. ഇവര്‍ക്ക് പുറമെ ഇന്റലിജന്‍സ് സംവിധാനവും മഫ്‌തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്.

കനത്ത സുരക്ഷാ വലയത്തിലുള്ള സ്വീകരണം പോലും താരങ്ങളെ ശ്വാസം മുട്ടിച്ചു. കറാച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ ശ്രീലങ്കൻ താരങ്ങളെ ഉടനടി അവിടെനിന്നു നീക്കി. ശക്തമായ മഴ സുരക്ഷയെ ബാധിക്കുമോ എന്ന്
ഭയന്നതിനാല്‍ ബുള്ളറ്റ് പ്രൂഫ് കാറുകളിലാണ് താരങ്ങളെ ഹോട്ടലിലെത്തിച്ചത്.

ഹോട്ടല്‍ മുറിക്ക് പുറത്ത് ശക്തമാണ്. ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലമെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. റോഡുകളിലും വാഹനങ്ങളിലും പരിശോധന ശക്തം. ഹോട്ടലിലെ മറ്റ് താമസക്കാരെയും ജീവനക്കാരെയും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഹോട്ടലില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്കുള്ള യാത്രയിലും ഇതേ സുരക്ഷയൊരുക്കും. ബുള്ളറ്റ് പ്രൂഫ് ബസിലാകും താരങ്ങള്‍ സഞ്ചരിക്കുക. ബസ് കടന്നു പോകുന്ന റോഡുകളില്‍ ഗതാഗതം തടയാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

മൽസരങ്ങൾ നടക്കുന്ന വേദികള്‍ പൊലീസ്, പാരാമിലിട്ടറി റേഞ്ചേഴ്സ് എന്നിവരുടെ നിയന്ത്രണത്തിലായി കഴിഞ്ഞു. അതിനിടെ ആശങ്കകളില്ലെന്ന് ലങ്കന്‍ ട്വന്റി-20 നായകന്‍ ദാസുന്‍ ശനകയും സുരക്ഷാ സംവിധാനങ്ങളില്‍ സംതൃപ്തനാണെന്ന് ഏകദിന നായകന്‍ ലഹിരു തിരുമന്നെയും വ്യക്തമാക്കി

പാകിസ്ഥാനെതിരെ മൂന്നുവീതം ഏകദിന, ട്വന്റി20 മൽസരങ്ങളാണ് കളിക്കുന്നത്. പരമ്പരയിലെ ആദ്യ ഏകദിനം സെപ്റ്റംബർ 27ന് കറാച്ചിയിൽ നടക്കും. 29, ഒക്ടോബർ മൂന്ന് തീയതികളിൽ കറാച്ചിയിൽത്തന്നെയാണ് മറ്റ് ഏകദിനങ്ങളും. പരമ്പരയിലെ മൂന്ന് ട്വന്റി20 മൽസരങ്ങൾ ലഹോറിൽ നടക്കും.

സുരക്ഷാഭീതി കണക്കിലെടുത്ത് പാക് പരമ്പരയില്‍ നിന്ന് മുതിര്‍ന്ന താരങ്ങളായ ലസിത് മലിംഗ, ദിമുത് കരുണരത്‍നെ എന്നിവർ ഉൾപ്പെടെ 10 പേരാണ് പിന്മാറിയത്. തിസാര പെരേര, ഏഞ്ചലോ മാത്യൂസ്, നിരോഷൻ ഡിക്ക്‌വല്ല, കുശാൽ പെരേര, ധനഞ്ജയ ഡിസിൽവ, അഖില ധനഞ്ജയ, സുരംഗ ലക്മൽ, ദിനേഷ് ചണ്ഡിമൽ എന്നിവരാണ് ലങ്കന്‍ ബോര്‍ഡിനെ വിസമ്മതം അറിയിച്ചത്.

പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന്‍റെ ബസിനുനേരെ 2009 മാര്‍ച്ചില്‍ ഭീകരര്‍ നടത്തിയ ആക്രമണമാണ് താരങ്ങളുടെ പിന്‍മാറ്റത്തിന് കാരണം. ടീം ബസിന് നേരെ ഭീകരര്‍ നിറയൊഴിച്ചപ്പോള്‍ തലനാരിഴയ്‌ക്കായിരുന്നു താരങ്ങള്‍ രക്ഷപ്പെട്ടത്. അതിന് ശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രമുഖ ടീമുകളൊന്നും പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :