അഭിറാം മനോഹർ|
Last Modified വെള്ളി, 19 ഡിസംബര്‍ 2025 (14:09 IST)
ശൈത്യകാലത്ത് ഉത്തരേന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് ശരിയല്ലെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവനയില്‍ വ്യാഴാഴ്ച പാര്‍ലമെന്റിനുള്ളില്‍ വാഗ്വാദം. കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ബിസിസിഐ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ലയും തമ്മിലായിരുന്നു വാഗ്വാദം.
ബുധനാഴ്ച ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം കനത്ത് മഞ്ഞായതിനെ തുടര്‍ന്ന് ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. രാത്രി 7ന് നടക്കേണ്ട മത്സരം കനത്ത മഞ്ഞിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ ശൈത്യകാലത്ത് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നതിന് പകരം ദക്ഷിണേന്ത്യന്‍ നഗരങ്ങളെ പരിഗണിക്കണമെന്ന് തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് വെച്ച് മത്സരങ്ങള്‍ നടത്താമായിരുന്നല്ലോ എന്നും തരൂര്‍ നിര്‍ദേശം വെച്ചിരുന്നു.
അതേസമയം ഈ പ്രശ്‌നം ഏതെങ്കിലും ഒരു മേഖലയെ അടിസ്ഥാനമാക്കിയല്ലെന്നും ബിസിസിഐ മത്സരങ്ങള്‍ റൊട്ടേഷന്‍ നയത്തിന്റെ ഭാഗമായാണെന്നും ഇതിന് കീഴില്‍ കേരളത്തില്‍ മത്സരങ്ങള്‍ ലഭിക്കുമെന്നും
രാജീവ് ശുക്ല പറഞ്ഞു.എന്നാല്‍ ശൈത്യകാലത്തെ മത്സരങ്ങളെ പറ്റി തരൂര്‍ വീണ്ടും പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ എല്ലാ മത്സരങ്ങളും കേരളത്തിലേക്ക് മാറ്റാമെന്നായിരുന്നു ശുക്ലയുടെ പരിഹാസം.