അഭിറാം മനോഹർ|
Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (15:52 IST)
2026 ടി20 ലോകകപ്പിന് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഐസിസിയെയും ബിസിസിഐയെയും മുനവെച്ച് വിമര്‍ശിച്ച് പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഘ. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ പരോക്ഷമായി വിമര്‍ശിച്ചാണ് പാക് നായകന്‍ രംഗത്തെത്തിയത്. ലോകകപ്പിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ വാര്‍ത്താസമ്മേളനത്തിലാണ് സല്‍മാന്‍ അലി ആഘയുടെ പരാമര്‍ശം.
'ബംഗ്ലാദേശികള്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. പാകിസ്ഥാനോടുള്ള അവരുടെ പിന്തുണയ്ക്ക് വലിയ നന്ദിയുണ്ട്. അവര്‍ ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ് സല്‍മാന്‍ അലി ആഘ പറഞ്ഞു. ലോകകപ്പിന് മുന്‍പായി സുരക്ഷാകാരണങ്ങള്‍ കാണിച്ചാന് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കുന്നതില്‍ വിസമ്മതിച്ചത്. മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ആവശ്യം ഐസിസി തള്ളുകയും ചെയ്തതോടെയാണ് ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാന്‍ ബംഗ്ലാദേശ് തീരുമാനമെടുത്തത്.
ഇതിന് പിന്നാലെ ബംഗ്ലാദേശിന് പിന്തുണയുമായി ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാനും അറിയിക്കുകയായിരുന്നു.ഇതിനിടയിലാണ് പാക് ക്യാപ്റ്റന്‍ തന്നെ പരസ്യമായ പിന്തുണയുമായി രംഗത്തെത്തിയത്.