അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (08:56 IST)
2026ലെ ടി20 ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ പുറത്തായ പാക് ദേശീയ ടീമിനെതിരെ കടുത്ത നടപടികളുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്റില്‍ മോശം പ്രകടനം നടത്തിയതോടെ സ്‌ക്വാഡിലെ ഓരോ അംഗങ്ങള്‍ക്കും മുകളില്‍ 50 ലക്ഷം പാകിസ്ഥാനി രൂപ( 16 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്താനാണ് പാക് ബോര്‍ഡിന്റെ തീരുമാനമെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയുടെ നേതൃത്വത്തിലാണ് സുപ്രധാനമായ തീരുമാനം കൈകൊണ്ടത്.
പ്രധാന ഐസിസി ടൂര്‍ണമെന്റുകളില്‍ ടീം തുടര്‍ച്ചയായി പരാജയപ്പെട്ടതോടുന്ന സാഹചര്യത്തിലാണ് പിസിബി നടപടികള്‍ കടുപ്പിച്ചത്. ടൂര്‍ണമെന്റ് വിജയിക്കുമ്പോള്‍ താരങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിഫലങ്ങളും ബോണസും നല്‍കുന്നുണ്ടെങ്കില്‍ ടൂര്‍ണമെന്റിലെ അടിസ്ഥാന ലക്ഷ്യങ്ങള്‍ പോലും കൈവരിക്കാനാവാതെ വരുമ്പോള്‍ സാമ്പത്തികമായ പ്രത്യാഘാതങ്ങളും താരങ്ങള്‍ നേരിടേണ്ടതുണ്ട്. ബോര്‍ഡ് വ്യക്തമാക്കി.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ തന്നെ ടീമിനെതിരെ പിഴ ചുമത്താനുള്ള പ്രാഥമിക തീരുമാനത്തില്‍ പാക് ബോര്‍ഡ് എത്തിയിരുന്നു. 2024ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായെന്ന നാണക്കേട് ഇത്തവണ മറികടക്കാനായെങ്കിലും സൂപ്പര്‍ എട്ടില്‍ പാകിസ്ഥാന്‍ നിരാശപ്പെടുത്തിയിരുന്നു. ടീമിന്റെ തകർച്ചയോടെ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയ്ക്കും മുന്‍ നായകന്‍ ബാബര്‍ അസമിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ടൂര്‍ണമെന്റില്‍ ഒരിക്കല്‍ പോലും പാക് മധ്യനിര മികച്ച പ്രകടനം നടത്തിയില്ലെന്നും വ്യക്തിഗത മികവിലാണ് പാക് ടീം മുന്നേറിയതെന്നും സല്‍മാന്‍ ആഘ തന്നെ സമ്മതിച്ചിരുന്നു.