അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (18:36 IST)
ഇസ്ലാമാബാദ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനും
ഇന്ത്യക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. ഐ.സി.സി BCCI യുടെ കൈപ്പിടിയിലാണെന്നും ഒരു 'ബന്ദിയെപ്പോലെ' ആണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എക്‌സിലൂടെയായിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം.
പാകിസ്താനിലെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖവാജ ആസിഫ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ബി.സി.സി.ഐയുടെ പണക്കൊഴുപ്പിന് മുന്നില്‍ ഐ.സി.സി മുട്ടുമടക്കുകയാണെന്ന് പറഞ്ഞ ഖ്വാജ ആസിഫ് ക്രിക്കറ്റിന്റെ അന്തസ്സ് നിലനിര്‍ത്താന്‍ ഐസിസിക്ക് പകരം പുതിയൊരു ആഗോള സംഘടന അനിവാര്യമാണെന്നും ആവശ്യപ്പെട്ടു. ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലണ്ടിനെ ഉള്‍പ്പെടുത്തിയ നടപടി പക്ഷപാതപരമാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.
സുരക്ഷാ കാരണങ്ങള്‍ കാണിച്ച് ഇന്ത്യയില്‍ കളിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലെ തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ തള്ളിയ ഐസിസി ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലണ്ടിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരം ബോയ്‌ക്കോട്ട് ചെയ്യുമെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐസിസിക്കെതിരെ പാക് പ്രതിരോധമന്ത്രിയും രംഗത്ത് വന്നത്.