അഭിറാം മനോഹർ|
Last Modified വെള്ളി, 12 ഡിസംബര്‍ 2025 (14:21 IST)
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ 51 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ടീമിനെതിരെ ഉയരുന്നത്. പ്രധാനമായും ടീമിന്റെ നായകന്‍, ഉപനായകന്‍, പരിശീലകന്‍ എന്നിവര്‍ക്കെതിരെയാണ് ആരാധകര്‍ വിമര്‍ശനമുന്നയിക്കുന്നത്. മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ 34 പന്തില്‍ 62 റണ്‍സെടുത്ത തിലക് വര്‍മയായിരുന്നു ടോപ് സ്‌കോറര്‍. ഫിനിഷിങ്ങ് റോളില്‍ 15 പന്തില്‍ 27 റണ്‍സുമായി ജിതേഷ് ശര്‍മയും തിളങ്ങിയിരുന്നു.
സഞ്ജുവിന് പകരം ടീമിലെത്തിയ ജിതേഷിന് മത്സരത്തില്‍ ഭാഗ്യത്തിന്റെ അകമ്പടി കൂടി ലഭിച്ചിരുന്നു. നേരിട്ട ആദ്യപന്തില്‍ തന്നെ ബൗണ്ടറി കണ്ടെത്തിയാണ് ജിതേഷ് തുടങ്ങിയത്. എന്നാല്‍ അടുത്ത 2 പന്തിലും റണ്‍സെടുക്കാനായില്ല. അവസാന പന്തില്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് നിലനിര്‍ത്തി. ഒട്‌നീല്‍ ബാര്‍ട്മാന്‍ എറിഞ്ഞ പതിനാറാം ഓവറിലെ ആദ്യ പന്തിലും ജിതേഷിന് റണ്ണെടുക്കാനാവാത്തതോടെ സമ്മര്‍ദ്ദത്തിലായി. അടുത്ത പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ജിതേഷിന്റെ ബാറ്റില്‍ കൊള്ളാതിരുന്ന പന്ത് സ്റ്റമ്പില്‍ തട്ടുകയും ബെല്‍സിളകി വെളിച്ചം തെളിയുകയും ചെയ്‌തെങ്കിലും ബെയ്ല്‍സ് താഴെ വീഴാതിരുന്നതോടെ ഔട്ടാകാതെ രക്ഷപ്പെട്ടു. കൈയില്‍ ലഭിച്ച ഭാഗ്യം അടുത്ത പന്തില്‍ സിക്‌സര്‍ നേടിയാണ് ജിതേഷ് മുതലാക്കിയത്. മത്സരത്തില്‍ 15 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്.