ആക്രമിച്ചു കളിച്ച് പന്ത്, പ്രതിരോധ കോട്ട തീര്‍ത്ത് ജഡേജ; എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ശക്തമായ നിലയില്‍

രേണുക വേണു| Last Modified ശനി, 2 ജൂലൈ 2022 (08:33 IST)

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 73 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് നേടിയിട്ടുണ്ട്. സ്‌കോര്‍ 400 കടത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അര്‍ധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം മുഹമ്മദ് ഷമിയാണ് ഇപ്പോള്‍ ക്രീസില്‍.

ആക്രമണ ക്രിക്കറ്റ് കളിച്ച റിഷഭ് പന്തും പ്രതിരോധ കോട്ട തീര്‍ത്ത രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത്. 98-5 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യക്ക് ആറാം വിക്കറ്റില്‍ പന്തും ജഡേജയും ചേര്‍ന്ന് ജീവശ്വാസം നല്‍കി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച പന്ത് അനായാസം അര്‍ധ സെഞ്ചുറിയും പിന്നീട് സെഞ്ചുറിയും സ്വന്തമാക്കി. വെറും 111 പന്തില്‍ 20 ഫോറും നാല് സിക്‌സും സഹിതം 146 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ജഡേജ 163 പന്തില്‍ പത്ത് ഫോറുമായി 83 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നു.

ശുഭ്മാന്‍ ഗില്‍ (17), ചേതേശ്വര്‍ പുജാര (13), ഹനുമ വിഹാരി (20), വിരാട് കോലി (11), ശ്രേയസ് അയ്യര്‍ (15), ശര്‍ദുല്‍ താക്കൂര്‍ (1) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ജിമ്മി ആന്‍ഡേഴ്‌സണ്‍ മൂന്നും മാറ്റി പോട്‌സ് രണ്ടും ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :