India vs Bangladesh: സഞ്ജു തുടരും,ഏഷ്യാകപ്പ് ഫൈനലുറപ്പിക്കാൻ ബംഗ്ലദേശിനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നു
ദുബായിലെ വേഗത കുറഞ്ഞ പിച്ചിൽ ബംഗ്ലാദേശ് പേസറായ മുസ്തഫിസുർ റഹ്മാനാകും ഇന്ത്യയ്ക്ക് തലവേദനയാവുക.
ഏഷ്യാകപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. പാകിസ്ഥാനെ 2 തവണ ടൂര്‍ണമെന്റില്‍ തോല്‍പ്പിച്ച ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ബംഗ്ലാദേശിനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ മറികടന്നാണ് ബംഗ്ലാ കടുവകള്‍ എത്തുന്നത്.
ഫോമിലും താരത്തിളക്കത്തിലും ഇന്ത്യയാണ് മുന്നിലെങ്കിലും തങ്ങളുടേതായ ദിവസങ്ങളില്‍ എതിരാളികളെ വിറപ്പിക്കാന്‍ ബംഗ്ലദേശിന് സാധിക്കും. നിലവില്‍ മികച്ച ഫോമിലാണെങ്കിലും മധ്യനിരയില്‍ സഞ്ജു സാംസണിന്റെ പ്രകടനം ഇന്ത്യയ്ക്ക് തലവേദനയാണ്. ടൊപ് ഓര്‍ഡറില്‍ അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ നല്‍കുന്ന മികച്ച തുടക്കമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. ഇവര്‍ക്ക് പിന്നാലെയെത്തുന്ന സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരെല്ലാം വമ്പന്‍ അടിക്ക് പേരുകേട്ടവരാണ്.
അതേസമയം ദുബായിലെ വേഗത കുറഞ്ഞ പിച്ചില്‍ ബംഗ്ലാദേശ് പേസറായ മുസ്തഫിസുര്‍ റഹ്‌മാനാകും ഇന്ത്യയ്ക്ക് തലവേദനയാവുക. ബാറ്റര്‍മാരില്‍ ലിറ്റണ്‍ ദാസ്, തൗഹിദ് ഹൃദോയ് എന്നിവരുടെ പ്രകടനം ബംഗ്ലാദേശിന് നിര്‍ണായകമാകും. ഇതുവരെ ബംഗ്ലാദേശിനെതിരെ കളിച്ച 17 ടി20 മത്സരങ്ങളില്‍ 16ലും വിജയിച്ചത് ഇന്ത്യയാണ്. 2019ലാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഏക വിജയം നേടിയത്.