അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും, ഏകദിനത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ സഞ്ജു
3 ഏകദിനങ്ങളും ഒരു ടെസ്റ്റ് മത്സരവുമാണ് പരമ്പരയിലുള്ളത്. ജൂണ്‍ 6 മുതല്‍ 10 വരെ മുല്ലന്‍പൂരിലാണ് ടെസ്റ്റ് മത്സരം.
അഫ്ഗാനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. 3 ഏകദിനങ്ങളും ഒരു ടെസ്റ്റ് മത്സരവുമാണ് പരമ്പരയിലുള്ളത്. ജൂണ്‍ 6 മുതല്‍ 10 വരെ മുല്ലന്‍പൂരിലാണ് ടെസ്റ്റ് മത്സരം. 14,17,20 തീയതികളിലായാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. ശുഭ്മാന്‍ ഗില്ലായിരിക്കും രണ്ട് ടീമുകളുടെയും നായകന്‍. രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിനടീമില്‍ തിരിച്ചെത്തും. രണ്ടാം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും ഇടം നേടിയേക്കും.
നിലവില്‍ കെ എല്‍ രാഹുലാണ് ഏകദിന ടീമിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ബാക്കപ്പ് കീപ്പറായി റിഷഭ് പന്തിനെയാണ് പരിഗണിച്ചിരുന്നതെങ്കിലും ഐപിഎല്ലിലേതടക്കമുള്ള പ്രകടനങ്ങള്‍ കണക്കിലെടുത്ത് പന്തിനെ ദേശീയ ടീമിലേക്ക് പരിഗണിക്കരുതെന്ന അഭിപ്രായമുണ്ട്. ഇതോടെ സഞ്ജു സാംസണോ ഇഷാന്‍ കിഷനോ രണ്ടാം വിക്കറ്റ് കീപ്പറായി അവസരം ലഭിക്കും. ഇടം കൈ ബാറ്ററെന്നതും സമീപകാല ഫോമും ഇഷാന് അനുകൂലമാണ്. അതേസമയം കഴിഞ്ഞ ടി20 ലോകകപ്പിലെ മികച്ച പ്രകടനങ്ങളാണ് സഞ്ജുവിന് എടുത്തുപറയാനുള്ളത്.
2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലാണ് സഞ്ജു അവസാനമായി ഏകദിന ടീമില്‍ ഭാഗമായത്. 16 ഏകദിനങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. അതേസമയം ഐപിഎല്ലില്‍ തിളങ്ങിയ ലഖ്‌നൗ ബൗളര്‍ പ്രിന്‍സ് യാദവിനും ദേശീയ ടീമില്‍ ഇടം ലഭിച്ചേക്കും. വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ജസ്പ്രീത് ബുമ്രയ്ക്ക് ഏകദിനത്തില്‍ വിശ്രമം ലഭിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, പ്രിന്‍സ് യാദവ് എന്നിവരാകും തിരെഞ്ഞെടുക്കപ്പെടുക.