73 വർഷത്തെ റെക്കോർഡ് തിരുത്തി സ്റ്റീവ് സ്മിത്ത്; ടെസ്റ്റിലെ വെടിക്കെട്ട് വീരൻ

ടെസ്റ്റിലെ വെടിക്കെട്ട് വീരൻ കോഹ്ലിയല്ല, ഈ താരം തകർത്തത് 73 വർഷത്തെ ചരിത്രം

ഗോൾഡ ഡിസൂസ| Last Modified ശനി, 30 നവം‌ബര്‍ 2019 (15:01 IST)
വിലക്കിനു ശേഷം തിരിച്ചെത്തിയ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് തനിക്ക് നഷ്ടമായ റേക്കോർഡുകളെല്ലാം തിരികെ പിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു വർഷത്തെ വിലക്കിനു ശേഷം തിരിച്ചെത്തിയ ആദ്യ മത്സരം മുതൽ തന്നെ സ്മിത്ത് തന്റെ ആധിപത്യം ഉറപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ റെക്കോർഡ് വേട്ട എന്ന ട്രാക്കിലേക്ക് പതുക്കെ കയറിയിരിക്കുകയാണ് സ്മിത്ത്.

പാകിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഡേ/നൈറ്റ് ടെസ്റ്റില്‍ 7,000 ടെസ്റ്റ് റണ്‍സിന്റെ നാഴികക്കല്ല് സ്റ്റീവ് സ്മിത്ത് പൂര്‍ത്തിയാക്കി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 7,000 റണ്‍സ് പിന്നിട്ട റെക്കോര്‍ഡും സ്മിത്ത് സ്വന്തം പേരില്‍ കുറിച്ചു. 73 വർഷത്തെ റേക്കോർഡ് ആണ് സ്മിത്ത് തകർത്തത്. ഇംഗ്ലീഷ് താരം വാലി ഹാമ്മണ്ട് ആയിരുന്നു ഇതുവരെ ഈ റെക്കോർഡ് കരസ്ഥമാക്കിയിരുന്നത്.

131 ഇന്നിങ്‌സുകളിൽ നിന്നാണ് വാലി ഹാമ്മണ്ട് 7000 ടെസ്റ്റ് റൺസ് നേടിയത്. എന്നാൽ, സ്റ്റീവ് സ്മിത്ത് ഇതേ നേട്ടം 126 ഇന്നിങ്‌സുകള്‍ കൊണ്ട് കയ്യടക്കി. 26 സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും സ്മിത്തിന്റെ ടെസ്റ്റ് കരിയറില്‍പ്പെടും. 1946 ഓഗസ്റ്റില്‍ ഓവലില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു വാലി ഹാമ്മണ്ട് 7,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയത്.

സമിത്തിനെ കൂടാതെ ഡേവിഡ് വാര്‍ണര്‍ - മാര്‍നസ് ലബ്യുഷെയ്ന്‍ സഖ്യവും ഇന്ന് ഒരുപിടി റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി. 361 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് പാകിസ്ഥാനെതിരെ ഇരുവരും പടുത്തുയര്‍ത്തിയത്. കരിയറിലെ ആദ്യ ട്രിപ്പിൾ സെഞ്ച്വറി മത്സരത്തില്‍ വാര്‍ണര്‍ കണ്ടെത്തി.

7,000 ടെസ്റ്റ് റണ്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ കൂടിയാണ് സ്റ്റീവ സ്മിത്ത്. ഹാമ്മണ്ടിനെ രണ്ടാമനാക്കി സ്മിത്ത് ഒന്നാമനായി നിലകൊള്ളുന്ന ഈ പട്ടികയിൽ യഥാക്രമം വിരേന്ദര്‍ സെവാഗും (134 ഇന്നിങ്‌സ്) സച്ചിന്‍ ടെണ്ടുല്‍ക്കറും (136 ഇന്നിങ്‌സ്) വിരാട് കോലിയും (138 ഇന്നിങ്‌സ്)ഉണ്ട്. മുന്‍പ്, റിക്കി പോണ്ടിങ്ങിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :