അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (18:40 IST)
മുംബൈ: ട്വന്റി-20 ലോകകപ്പിന്റെ ആവേശം പാരമ്യത്തിലെത്തി നില്‍ക്കെ ലോകകപ്പില്‍ ആരാകും വിജയികളെന്ന് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ. ഇന്ത്യന്‍ താരങ്ങള്‍ക്ക് നീരസം തോന്നുമെങ്കിലും വിജയികളാവുക ഇന്ത്യയല്ലെന്നാണ് ബ്രെറ്റ്ലിയുടെ പ്രവചനം. 2025ല്‍ സൂര്യകുമാര്‍ യാദവിന് അത്രനല്ല കാലമായിരുന്നില്ലെങ്കിലും ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോററാവുക താരമാകുമെന്നും ബ്രെറ്റ് ലി പറയുന്നു.
ഇപ്പോഴത്തെ പ്രകടനം വെച്ച് നോക്കുമ്പോള്‍ സൂര്യ മികച്ച രീതിയില്‍ കളിക്കുമെന്ന് ഉറപ്പാണ്. ബാറ്റര്‍മാരെ അമ്പരപ്പിക്കാനും കുഴപ്പിക്കാനും സൂര്യയുടെ ബാറ്റിംഗ് ശൈലികൊണ്ട് സാധിക്കും. മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയുടെ സാന്നിധ്യവും നിര്‍ണായകമാകും. ബാറ്റര്‍മാരെ കുഴപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ ലോകകപ്പില്‍ വലിയ ചര്‍ച്ചയാകും. ഇത് വരുണിന്റെ ലോകകപ്പായിരിക്കും.
ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവരാകും സെമി ഫൈനലിസ്റ്റുകള്‍. ന്യൂസിലന്‍ഡ് അപ്രതീക്ഷിതമായ മുന്നേറ്റം നടത്തുമെങ്കിലും ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാകും പോരാട്ടം. എന്നോട് നീരസം തോന്നുമായിരിക്കും. എന്റെ ജൃദയം ഓസീസിനൊപ്പമാണ്. കപ്പടിക്കുക മിച്ചല്‍ മാര്‍ഷിന്റെ നേതൃത്വത്തിലുള്ള ഓസീസ് ടീമായിരിക്കും. ബ്രെറ്റ് ലീ പറയുന്നു.