യാതൊരു പ്ലാനുമില്ല, എന്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ചെയ്യുന്നത്?, നശിപ്പിക്കുന്നത് സഞ്ജുവിന്റെയും വൈഭവിന്റെയും കരിയര്‍!
കളിക്കാരുടെ പ്രകടനങ്ങളേക്കാള്‍ ഇതില്‍ കൂടുതല്‍ റോളുള്ളത് ടീം സെലക്ഷനും ഗൗതം ഗംഭീര്‍ അടങ്ങുന്ന ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങള്‍ക്കുമാണ്.
2026 മാര്‍ച്ചില്‍ ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീം. വര്‍ഷങ്ങളോളം റാങ്കിങ്ങില്‍ ഒന്നാം നമ്പര്‍. എന്നാല്‍ ഒരൊറ്റ ഇംഗ്ലണ്ട് പര്യടനം കൊണ്ട് കാര്യങ്ങളാകെ ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറിമറിഞ്ഞിരിക്കുകയാണ്. കളിക്കാരുടെ പ്രകടനങ്ങളേക്കാള്‍ ഇതില്‍ കൂടുതല്‍ റോളുള്ളത് ടീം സെലക്ഷനും ഗൗതം ഗംഭീര്‍ അടങ്ങുന്ന ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങള്‍ക്കുമാണ്. ലോക ചാമ്പ്യന്മാരായ ടീമിനെ തുടരാന്‍ അനുവദിക്കുകയായിരിക്കും സാധാരണ ടീമുകള്‍ ചെയ്യുന്നതെങ്കില്‍ ആദ്യ 3 മത്സരങ്ങള്‍ കഴിഞ്ഞതോടെ തന്നെ ലോകകപ്പ് ഹീറോയെ ടീം മാനേജ്‌മെന്റ് വെളിയിലിട്ടിരുന്നു. ലോകകപ്പ് നേടിത്തന്ന നായകനെ അതിന് മുന്‍പെ പുറത്താക്കി. ഭാവി മുന്നില്‍കണ്ട് 15കാരനായ വൈഭവ് സൂര്യവംശിയെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും തീര്‍ത്തും അണ്‍പ്രൊഫഷണലായ രീതിയിലാണ് വൈഭവിനെയും കൈകാര്യം ചെയ്തത്. ലോകകപ്പ് ഹീറോയായിരുന്ന സഞ്ജുവിനെ പുറത്ത് കളഞ്ഞത് വേപ്പില കളയുന്ന ലാഘവത്തോടെ.
ലോകകപ്പില്‍ ഹീറോയായ താരത്തെ വെറും 3 മോശം പ്രകടനങ്ങള്‍ കണക്കാക്കി വൈഭവ് സൂര്യവംശിയെ ടീമിലെത്തിച്ചത് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വൈഭവിന് അവസരം നല്‍കിയതിനെയല്ല, മറിച്ച് ലോകകപ്പിലെ ഹീറോയായിരുന്ന സഞ്ജുവിന് നല്‍കേണ്ടിയിരുന്ന പിന്തുണ നല്‍കാത്തതായിരുന്നു ഇതിന് കാരണം. ടീമിലെ എല്ലാ ബാറ്റര്‍മാരും മോശം പ്രകടനം നടത്തുമ്പോള്‍ സഞ്ജുവിനെ മാത്രം എങ്ങനെ മാറ്റിനിര്‍ത്തുന്നു എന്ന ചോദ്യത്തിന് ടീം മാനെജ്‌മെന്റിനും മറുപടിയുണ്ടായില്ല. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ നടക്കേണ്ട സിംബാബ്വെ പര്യടനത്തില്‍ സഞ്ജുവിനെ ഒഴിവാക്കിയതോടെ ലോകകപ്പില്‍ മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടും ഇടം ഉറപ്പിക്കാന്‍ സഞ്ജുവിനായില്ലെ എന്ന ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. സഞ്ജുവിന് വിശ്രമം നല്‍കിയതാണെന്ന മുടന്തന്‍ ന്യായമാണ് ടീം മാനേജ്‌മെന്റ് ഉയര്‍ത്തിയത്.
Sanju Samson - T20 Innings
എന്നാല്‍ ലോകകപ്പിലെ പ്രകടനങ്ങള്‍ക്ക് ശേഷവും 3 മോശം ഇന്നിങ്ങ്‌സുകള്‍ മതി ടീമിന് പുറത്താകാനെന്ന അവസ്ഥ സഞ്ജു സാംസണിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. സമാനമായ രീതിയിലാണ് ഇന്ത്യ ഭാവി വാഗ്ദാനമായി കാണുന്ന വൈഭവ് സൂര്യവംശിയുടെയും ആത്മവിശ്വാസം തകര്‍ത്തത്. സഞ്ജുവിന് പരമ്പരയില്‍ മുഴുവനും അവസരം നല്‍കണമായിരുന്നു എന്ന അഭിപ്രായങ്ങള്‍ നിലനില്‍ക്കെയാണ് വൈഭവ് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചത്. ശക്തരായ ഇംഗ്ലണ്ടിനെതിരെ 3 മോശം പ്രകടനങ്ങളാണ് വൈഭവിന്റെ സ്ഥാനവും തെറിക്കാന്‍ വേണ്ടിവന്നത്. സിംബാബ്വെ, അയര്‍ലന്‍ഡ് പോലുള്ള പരമ്പരകളില്‍ സഞ്ജുവിന് വിശ്രമം നല്‍കി വൈഭവിനെ പരീക്ഷിക്കാനുള്ള സാഹചര്യം ഇന്ത്യയ്ക്ക് മുന്നിലുണ്ടായിട്ടും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി മാറ്റുകയായിരുന്നു ടീം മാനേജ്‌മെന്റ്. ആത്മവിശ്വാസം തകര്‍ന്ന വൈഭവിനെയാണ് കഴിഞ്ഞ ദിവസം മൈതാനത്ത് കാണാനായത്.
മൂന്നോ നാലോ മോശം പ്രകടനങ്ങള്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലവിലെ നിലപാട്. നേരത്തെ സൂര്യകുമാര്‍ യാദവിനെയും ശുഭ്മാന്‍ ഗില്ലിനെയുമെല്ലാം വലിയ രീതിയിലാണ് ടീം പിന്തുണച്ചത്. ഏഷ്യാകപ്പിന് ശേഷം കാര്യമായ പ്രകടനങ്ങളില്ലാത്ത തിലക് വര്‍മയ്ക്കും നിലവില്‍ ടീമില്‍ സ്ഥാനമുണ്ട്. ഇതിനിടയില്‍ എന്തിനെന്നറിയാത്ത വാഷിങ്ങ്ടണ്‍ സുന്ദറും ഹര്‍ഷിത് റാണയ്ക്കുമെല്ലാം ടീമില്‍ ഇടമുണ്ട്. വൈഭവിനോ സഞ്ജുവിനോ തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കാതെ മൂന്നോ- നാലോ മോശം പ്രകടനം കൊണ്ട് വിലയിരുത്തുമ്പോള്‍ റണ്‍സ് കണ്ടെത്തണമെന്ന സമ്മര്‍ദ്ദമാണ് താരങ്ങള്‍ക്കുണ്ടാവുന്നത്. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ അവര്‍ക്ക് തടസമാകുന്നതും ഈ സമ്മര്‍ദ്ദം തന്നെ.ALSO READ: Sanju Samson: 'അവൻ ഗൺ ബാറ്റർ, ഞങ്ങളെ ഒരുപാട് ജയിപ്പിച്ചവൻ'; സഞ്ജു പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയതിൽ ശ്രേയസ്