വിന്‍ഡീസിനു നാടകീയ ജയം

വെല്ലിംഗ്ടണ്‍| WEBDUNIA|
വെസ്റ്റിന്‍ഡീസും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ആദ്യ ട്വന്‍റി20 അന്താരാഷ്ട്ര മത്സരത്തിന് നാടകീയാന്ത്യം. ടൈബ്രേക്കറിലേക്ക് നീണ്ട മത്സരം ക്രിസ് ഗെയ്‌ലിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ വെസ്റ്റിന്‍ഡീസ് പിടിച്ചെടുത്തു.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കിയത് 155 റണ്‍സായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് ഈ സ്കോറില്‍ എത്താന്‍ എട്ട് വിക്കറ്റുകള്‍ നഷ്ടമാക്കേണ്ടി വന്നു.

ടൈബ്രേക്കറില്‍ വിന്‍ഡീസ് നായകന്‍ ക്രിസ് ഗെയ്‌ല്‍ ആദ്യം മൂന്ന് സിക്സറുകളും ഒരു ബൌണ്ടറിയും പറത്തി വിന്‍ഡീസിനെ 25/1 എന്ന സ്കോറില്‍ എത്താന്‍ സഹായിച്ചു. സേവ്യര്‍ മാര്‍ഷലിന്‍റെ വിക്കറ്റായിരുന്നു വിന്‍ഡീസിനു നഷ്ടമായത്.

ന്യൂസിലന്‍ഡിനായി ബാറ്റ് ചെയ്യാന്‍ എത്തിയ ജേക്കബ് ഓറം ഒരു സിക്സര്‍ പറത്തിയ ശേഷം അടുത്ത പന്തില്‍ സുലൈമാന്‍ ബെന്നിന് കീഴടങ്ങി. ഒരു നോബോള്‍ സിക്സിനു വിട്ടതിനു ശേഷം അടുത്ത പന്തില്‍ റോസ് ടെയ്‌ലര്‍ വീണതോടെ വിജയം വിന്‍ഡീസ് പക്ഷത്തായി.

നേരത്തെ ഗെയ്‌ല്‍ 41 പന്തില്‍ 67 റണ്‍സ് അടിച്ചു കൂട്ടിയതായിരുന്നു വിന്‍ഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. അഞ്ച് സിക്സറുകളും അഞ്ച് ബൌണ്ടറികളും ഗെയ്‌ലിന്‍റെ ബാറ്റില്‍ നിന്നും പിറന്നു. നാല് ഓവറുകളില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഡാനിയല്‍ വെറ്റോറി മികച്ച പ്രകടനമായിരുന്നു നടത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :