കിവീസിന് ഉജ്ജ്വല വിജയം

വെല്ലിംഗ്‌ടണ്‍| WEBDUNIA|
വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍‌ഡിന് ഉജ്ജ്വല വിജയം. ഡാനിയല്‍ വെറ്റോറിയുടെ മികച്ച ബൌളിംഗ് പ്രകടനവും റോസ് ടെയ്‌ലറിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗും കിവീസിന് അനായാസ വിജയം നേടിക്കൊടുത്തു. ഏഴ് വിക്കറ്റിനാണ് കിവീസ് ജയിച്ചത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ രണ്ട് ടീമുകളും ഓരോ വിജയം നേടി. ഒരു മത്‌സരം മഴ മുടക്കുകയും ചെയ്തു.

ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വെറ്റോറി വിന്‍ഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസിന് 74 റണ്‍സ് എടുക്കുമ്പോഴേക്കും എട്ട് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. വാലറ്റത്ത് മില്ലര്‍ നേടിയ 25 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസിനെ 100 റണ്‍സ് കടക്കാന്‍ സഹായിച്ചത്. നാല് വിക്കറ്റുകള്‍ എടുത്ത വെറ്റോറിയാണ് വെസ്റ്റ് ഇന്‍ഡീസിന്‍റെ നാശത്തിന് കാരണമായത്. വെസ്റ്റ് ഇന്‍ഡീസ് നാല്‍പ്പത്തി രണ്ടാമത്തെ ഓവറില്‍ 128 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.

ചെറിയ ലക്‍ഷ്യം മറികടക്കാനായി മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിനെ ആദ്യ ഓവറുകളില്‍ വിന്‍ഡീസ് ഞെട്ടിച്ചെങ്കിലും ടെയ്‌ലര്‍ വെടിക്കെട്ട് ബാറ്റിംഗ് ആരംഭിച്ചതോടെ എല്ലാം പെട്ടെന്ന് അവസാനിച്ചു. ഏഴ് വിക്കറ്റുകള്‍ അവശേഷിക്കേ ഇരുപത്ത്തൊന്നാമത്തെ ഓവറില്‍ കിവീസ് വിജയ റണ്‍ നേടി.
വിന്‍ഡീസിനായി ചന്ദര്‍പോള്‍ 45 റണ്‍സ് നേടി ടോപ് സ്കോററായി. 50 പന്തില്‍ 51 റണ്‍സ് നേടിയ ടെയ്‌ലര്‍ മൂന്ന് സിക്സറുകളും അഞ്ച് ബൌണ്ടറികളും പായിച്ചു. വെറ്റോറിയാണ് കളിയിലെ കേമന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :