നൈറ്റ്റൈഡേഴ്സിനെ ഷാരൂഖ് കൈവിടുന്നു

കൊല്‍ക്കത്ത| WEBDUNIA|
തുടര്‍ച്ചയായ തോല്‍വികളിലും ടീമിലെ പടലപ്പിണക്കങ്ങളിലും മനംമടുത്തതിനെ തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഉടമ ഷാരുഖ് ഖാന്‍ ടീമിനെ വില്‍ക്കാന്‍ ഒരുങ്ങുന്നു. ഒരു വര്‍ഷം മുന്‍പ് 300 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ടീമിനെ വില്‍ക്കാനായി നോക്കിയ, സഹാറ, അനില്‍ അംബാനി ഗ്രൂപ്പ് എന്നിവരുമായി ഷാരൂഖ് ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്.

തോല്‍‌വികള്‍ക്ക് പുറമെ പ്രവര്‍ത്തനച്ചെലവ് ഉയര്‍ന്നതും ടീം വില്‍ക്കാന്‍ ഷാരൂഖിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ വര്‍ഷം ഐ പി എല്ലില്‍ ലാഭമുണ്ടാക്കിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് നൈറ്റ്‌റൈഡേഴ്സ് എന്ന് ഷാരൂഖ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം 75 കോടി രൂപയായിരുന്നു നൈറ്റ് റൈഡേഴ്സിന്‍റെ പ്രവര്‍ത്തന ചെലവ്.

ടീം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഷാരൂഖ് തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും അങ്ങനെ ചെയ്യുന്ന പക്ഷം നൈറ്റ് റൈഡേഴ്സിനെ സ്വന്തമാക്കാന്‍ സന്തോഷമേയുള്ളൂവെന്നും സഹാറ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ഷാരൂഖ് തന്നെ ടീം ഉടമയായി തുടരുമെന്നായിരുന്നു നോക്കിയ അധികൃതരുടെ പ്രതികരണം. ടീമിനെ വില്‍ക്കാനായി ഷാരൂഖ് സമീപിച്ചതായ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് വക്താവ് വിസമ്മതിച്ചു.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെയും കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍റെയും ചില നടപടികള്‍ മൂലം പ്രവര്‍ത്തന ചെലവ് ഉയര്‍ന്നത് ഷാരൂഖിന്‍റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു. ഈഡന്‍ഗാര്‍ഡന്‍സില്‍ മത്സരം നടത്തുന്നതിന് 90 ലക്ഷം രൂപയായിരുന്നു ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് നല്‍കേണ്ടിയിരുന്നത്.

ഇതിനുപുറമെ 20 ലക്ഷം രൂപ സുരക്ഷാ ഫീസായി പൊലീസിനും അഞ്ചു ലക്ഷം രൂപ മുനിസിപ്പല്‍ നികുതിയായി കോര്‍പറേഷനും നല്‍കണം. എന്നാല്‍ ഈ വര്‍ഷം സുരക്ഷാ ഫീസായി പൊലീസിന് 75 ലക്ഷം രൂപയും മുനിസിപ്പല്‍ നികുതിയായി കോര്‍പറേഷന് 25 ലക്ഷം രൂപയും നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ ബജറ്റ് താളം തെറ്റുകയായിരുന്നു.

സ്റ്റേഡിയത്തിലെ മുഴുവന്‍ സീറ്റുകളും വിറ്റു തീര്‍ന്നാലും പരമാവധി മൂന്നു കോടി രൂപ മാത്രമാണ് ഷാരൂഖിന്‍റെ ടീമിന് ഒരു മത്സരത്തില്‍ നിന്ന് ലഭിക്കുക. ഇതിനെല്ലാം പുറമെ പരിശീലകനും താരങ്ങളും തമ്മില്‍ ഒത്തൊരുമ ഇല്ലാത്തതും ഷാരൂഖിനെ വിഷമിപ്പിക്കുന്നുണ്ട്. ഐ പി എല്ലില്‍ ആറു മത്സരങ്ങളില്‍ മഴയുടെ സഹായത്താലുള്ള ഒരു വിജയം മാത്രമാണ് നൈറ്റ്‌റൈഡേഴ്സിന്‍റെ ക്രെഡിറ്റിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :