മൂന്നാം തരംഗ മുന്നറിയിപ്പിനെ കാലാവസ്ഥാപ്രവചനം പോലെ കാണരുത്, ഗൗരവമായെടുക്കണ‌മെന്ന് കേന്ദ്രം

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂലൈ 2021 (18:40 IST)
രാജ്യത്ത് മൂന്നാം കൊവിഡ് തരംഗമുണ്ടാവാൻ സാധ്യതയുണ്ടെന്ന വിദഗ്‌ധരുടെ മുന്നറിയിപ്പിനെ ജനങ്ങൾ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ് പോലെ കൊവിഡ് മുന്നറിയിപ്പുകളെ അവഗണിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

മൂന്നാം തരംഗമുണ്ടാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ ലാഘവത്തോടെയാണ് ജനങ്ങൾ കാണുന്നത്. കൊവിഡ് വ്യാപനമുണ്ടായാൽ എന്താണ് സംഭവിക്കുക എന്നത് നമ്മൾ കണ്ടതാണ്. കഴിഞ്ഞ വര്‍ഷത്തെ ഉത്സവ കാലവും ഈ വര്‍ഷം നടന്ന കുഭമേളയും അതിന് ഉദാഹരണങ്ങളാണ്, വാര്‍ത്തസമ്മേളനത്തില്‍ മന്ത്രാലയം വക്താവ് പറഞ്ഞു.

അതേസമയം കൊവിഡ് മൂന്നാം തരംഗത്തെ നമ്മൾ ക്ഷണിച്ച് വരുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി. ടൂറിസം മേഖല തകർച്ചയിലാണെന്നത് സത്യമാണ് എന്നാൽ ആളുകൾ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോകുന്നത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞതോടെ ടൂറി‌സ്റ്റ് കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ചൂണ്ടികാണിച്ചാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.


വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവുണ്ടാകുമെന്നും നിയമവും കോവിഡ് പ്രോട്ടോക്കോളും കൃത്യമായി പാലിച്ചെങ്കിൽ മാത്രമെ മൂന്നാം തരംഗം ഒഴിവാക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വെര്‍ച്വല്‍ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :