കൊവിഡ് പരിശോധന നിരക്ക് കുറച്ചു: ആരോഗ്യമന്ത്രി

ശ്രീനു എസ്| Last Updated: വ്യാഴം, 22 ഒക്‌ടോബര്‍ 2020 (19:14 IST)
സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 2100 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 2100 രൂപയും, ആന്റിജന്‍ ടെസ്റ്റിന് 625 രൂപയും ജീന്‍ എക്‌സ്‌പേര്‍ട്ട് ടെസ്റ്റിന് 2500 രൂപയായും നിശ്ചയിച്ചു. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഏകീകൃതമായ ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍/സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും, ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ടിപിസിആര്‍ (ഓപ്പണ്‍) 2750 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 3000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് നേരത്തെ നിരക്ക് നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ പരിശോധനയ്ക്ക് അനുമതി നല്‍കിയപ്പോള്‍ തന്നെ പരിശോധനകളുടെ നിരക്കും നിശ്ചയിച്ചിരുന്നു. എന്നാല്‍ മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. ഈയൊരു സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ കിറ്റുകളുടെ നിരക്കുകള്‍ കുറച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :