അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2025 (18:28 IST)
ഇത്തവണത്തെ പൊങ്കല്‍ റിലീസ് തമിഴകത്തിന് ഏറെ പ്രിയപ്പെട്ടതാണ്. തമിഴകത്തെ സൂപ്പര്‍ താരമായ വിജയുടെ അവസാന സിനിമ റിലീസ് ചെയ്യുന്നു എന്നതാണ് ഇതിന് കാരണം. സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനായി സിനിമ ഉപേക്ഷിച്ച് തമിഴക വെട്രി കഴകം എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി സജീവമാണ് വിജയ്. പൊങ്കല്‍ റിലീസായി 2026 ജനുവരി 9നാണ് ജനനായകന്‍ എന്ന വിജയ് സിനിമ തിയേറ്ററിലെത്തുന്നത്.
ഇപ്പോഴിതാ വിജയ് ചിത്രത്തിന്റെ റിലീസിനൊപ്പം ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തി എന്ന സിനിമയും റിലീസാകുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. നേരത്തെ ജനുവരി 14ന് റിലീസ് ചെയ്യുമെന്നറിയിച്ച സിനിമയുടെ റിലീസ് ജനുവരി 10ലേക്കാണ് മാറ്റിയിരിക്കുന്നത്. വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സമ്മര്‍ദ്ദം കാരണം സിനിമയുടെ റിലീസ് നേരത്തെയാക്കുന്നു എന്നാണ് പരാശക്തി നിര്‍മാതാക്കളുടെ വിശദീകരണമെങ്കിലും തീരുമാനത്തിന് പിന്നില്‍ ഡിഎംകെയാനെന്നാണ് വിജയ് ആരാധകര്‍ പറയുന്നത്. വിജയ് സിനിമയ്ക്ക് ക്ലാഷായി സിനിമ റിലീസ് ചെയ്യുന്നതില്‍ ശിവകാര്‍ത്തികേയനെതിരെ രൂക്ഷ വിമര്‍ശനമാണ് വിജയ് ആരാധകര്‍ ഉന്നയിക്കുന്നത്.
ഡിഎംകെ നീച ശക്തിയാണെന്ന് എല്ലാ രാഷ്ട്രീയ യോഗങ്ങളിലും വിജയ് ഉന്നയിക്കുന്നതിനിടെയാണ് പരാശക്തി വിവാദം കൂടി വന്നിരിക്കുന്നത്. വിജയ് സിനിമയായ ജനനായകന്‍ റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ എണ്ണം കുറച്ച് അതുവഴി കളക്ഷന്‍ കുറയ്ക്കാനാണ് ഡിഎംകെ ഇടപെട്ട് പരാശക്തി റിലീസ് നേരത്തെയാക്കിയതെന്നാണ് വിജയ് ആരാധകര്‍ പറയുന്നത്. കരുണാനിധിയുടെ കുടുംബാംഗമായ ആകാശ് ഭാസ്‌കറാണ് പരാശക്തിയുടെ നിര്‍മാതാവ്. സിനിമ വിതരണം ചെയ്യുന്നത് ഉദയനിധി സ്റ്റാലിന്റെ മകന്‍ ഇന്‍ബ നിധിയുടെ നേതൃത്വത്തിലുള്ള റെഡ് ജെയന്റ് സിനിമാസുമാണ്.
രാഷ്ട്രീയപ്രവേശനത്തിന് മുന്‍പുള്ള അവസാനത്തെ സിനിമയായതിനാല്‍ തന്നെ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാകും വിജയുടെ ജനനായകനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം 1960കളില്‍ തമിഴ്നാട്ടില്‍ ശക്തമായിരുന്ന ഹിന്ദി വിരുദ്ധ പ്രക്ഷോപവുമായി ബന്ധപ്പെട്ട കഥയാണ് പരാശക്തി പറയുന്നത്.