രേണുക വേണു|
Last Modified തിങ്കള്‍, 16 ഫെബ്രുവരി 2026 (15:54 IST)
തനിക്കും നടന്‍ വിജയ്ക്കുമെതിരെ ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്ര നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ നിയമപരമായ പ്രസ്താവനയിറക്കി നടി
തൃഷ കൃഷ്ണന്‍. സംസ്ഥാനത്തെ ഉയര്‍ന്ന രാഷ്ട്രായ പദവി വഹിക്കുന്ന ഒരു നേതാവില്‍ നിന്ന് ഇത്രയും മോശമായൊരു പരാമര്‍ശം ഉണ്ടാവുമെന്ന്
ഒരിക്കലും കരുതിയില്ല എന്നും തന്നെ സംബന്ധിക്കാത്ത വിഷയത്തില്‍ തന്റെ പേര് വലിച്ചിഴക്കരുത് എന്നും താരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആരുടെയും പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു തൃഷയുടെ പ്രതികരണം.
ആരിൽ നിന്നായാലും അനാദരവ് വെച്ചുപൊറുപ്പിക്കില്ല. വ്യക്തി ജീവിതത്തൈ പൊതു മധ്യത്തില്‍ ചര്‍ച്ചാവിഷയമാക്കരുതെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സംസാരിക്കുമ്പോള്‍ മാന്യതയും പക്വതയും പാലിക്കണമെന്നും തൃഷയുടെ അഭിഭാഷകന്‍ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഭാവിയില്‍ അതിന് ഉദ്ദേശിക്കുന്നില്ലെന്നും താരം കുറിപ്പിലൂടെ വ്യക്തമാക്കി.
വിജയ് രാഷ്ട്രീയത്തില്‍ സജീവമാകണമെങ്കില്‍ തൃഷയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും തൃഷയുടെ വീട്ടില്‍ നിന്നിറങ്ങണമെന്നുമായിരുന്നു നൈനാര്‍ നാഗേന്ദ്ര നടത്തിയ പരാമര്‍ശം.
"ഒരു വീടിന്റെ മുകളിൽ പോലും കയറാൻ കഴിയാത്ത ഒരാൾ സ്വർഗത്തിൽ കയറാൻ സ്വപ്നം കാണുകയാണ്. പാവം മനുഷ്യൻ, അയാൾക്ക് രാഷ്ട്രീയത്തിൽ യാതൊരു പരിചയവുമില്ല.
തൃഷയുടെ വീട്ടിൽ നിന്ന് ആദ്യം പുറത്തിറങ്ങൂ, എന്നിട്ടാകാം ബാക്കി കാര്യങ്ങൾ" എന്നായിരുന്നു നൈനാർ നാഗേന്ദ്രന്റെ വാക്കുകൾ. ബിജെപി നേതാവിന്റെ ഇത്തരമൊരു പരാമര്‍ശം തമിഴ്‌നാട് രാഷ്ട്രീയത്തിലും സിനിമാ മേഖലയിലും വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.