കസബയെ എതിർത്ത ധീരവനിത ബോർഡർ കടന്നപ്പോൾ മാറി, ടോക്സിക് ടീസറിൽ അശ്ലീലതയും സ്ത്രീവിരുദ്ധതയുമെന്ന് സോഷ്യൽ മീഡിയ
അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ജനുവരി 2026 (15:11 IST)
അയ്യോ.. എന്തൊരു ഇരട്ടത്താപ്പാണിത്. യാഷ് ചിത്രമായ ടോക്‌സികിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഗീതു മോഹനോദാസിനെ എയറില്‍ കയറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മമ്മൂട്ടി നായകനായെത്തിയ കസബ എന്ന സിനിമയിലെ പുരുഷാധിപത്യ സംഭാഷണങ്ങള്‍ക്കെതിരെ എതിര്‍പ്പുമായെത്തിയ ശേഷം സ്വന്തം സിനിമയില്‍ അതിന്റെ ഇരട്ടിയില്‍ സ്ത്രീകളെ വസ്തുവത്കരിച്ച രംഗങ്ങള്‍ ചെയ്തതോടെയാണ് സംവിധായിക ഗീതു മോഹന്‍ദാസ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.
കേരളം കടന്നാല്‍ പിന്നെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതില്‍ കുഴപ്പമില്ലെന്നാണോ ഗീതു മോഹന്‍ദാസ് കരുതുന്നത്. ബോര്‍ഡര്‍ കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ലെന്നാണോ എന്നാണ് സിനിമയിലെ രംഗങ്ങള്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ആദ്യ വിമര്‍ശനം. സിനിമയിലെ നായകനായ യാഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടോക്‌സിക് ടീം താരത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
ഈ ടീസറില്‍ അശ്ലീലത നിറഞ്ഞ രംഗങ്ങളുണ്ടെന്നും സ്ത്രീവിരുദ്ധമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. മുന്‍പ് കസബയിലെ സ്ത്രീ വിരുദ്ധമായ രംഗങ്ങള്‍ക്കെതിരെ രംഗത്ത് വന്ന ഗീതു മോഹന്‍ദാസാണ് സിനിമ ചെയ്തതെന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
'അന്ന് കസബയ്‌ക്കെതിരെ പറഞ്ഞവരാണ് ഇപ്പോള്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ബോര്‍ഡര്‍ കഴിഞ്ഞാല്‍ പ്രശ്‌നമില്ലെന്നാണോ?' എന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നത്. പിറന്നാളായി യാഷിന് ഇങ്ങനൊരു സമ്മാനം വേണ്ടായിരുന്നു എന്ന് പറയുന്നവരും ഏറെ.
പണ്ട് മമ്മൂക്ക 'കസബ'യില്‍ എന്തോ ചെയ്‌തെന്ന് പറഞ്ഞ് ഇവരൊക്കെ എന്തൊക്കെയാണ് പറഞ്ഞത്. എന്നിട്ടിപ്പോള്‍ ഇങ്ങനെയൊരു 'ഐറ്റം' കൊണ്ടുവന്നിരിക്കുന്നു, എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. എങ്ങനെയാണ് ഈ സെലക്ടീവ് ക്രിറ്റിസിസം വരുന്നത്, മമ്മൂട്ടി പറഞ്ഞാല്‍ കുറ്റം യാഷിന് എന്തുമാകാം.
'ടോക്‌സിക് എന്ന പേരിട്ട് നന്മ പടം എടുക്കില്ലെന്ന് അറിയാം. പക്ഷേ ഇതൊക്ക കുറച്ച് ഓവറല്ലേ ഗീതു എന്ന് ഒരാള്‍ ചോദിക്കുന്നു. ആണുങ്ങളുടെ ടോക്‌സിസിറ്റിയെ പറ്റിയാണ് സിനിമയെങ്കില്‍ ആ ടോക്‌സിസിറ്റി ആഘോഷിക്കുകയാണോ ചെയ്യുക. കമേഴ്ഷ്യലായി പാക്കേജ് ചെയ്യുകയാണോ ചെയ്യേണ്ടത് എന്നിങ്ങനെ ചോദ്യം ഉയര്‍ത്തുന്നവരും ഏറെയാണ്.
അതേസമയം ടീസറിനെ പിന്തുണയ്ക്കുന്നവരും സോഷ്യല്‍ മീഡിയയിലുണ്ട്. സിനിമ ഇറങ്ങട്ടെ എന്നിട്ട് വിമര്‍ശിക്കാം. സിനിമയും ഗീതു മോഹന്‍ദാസിന്റെ നിലപാടുകളോട് വിരുദ്ധമാണെങ്കില്‍ വിമര്‍ശിക്കാം. എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.