കൊച്ചി സഹ.മെഡി കോളജിന് അംഗീകാരം

തിരുവനന്തപുരം | M. RAJU| Last Modified വ്യാഴം, 19 ജൂണ്‍ 2008 (15:51 IST)
കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന് 2005 മുതല്‍ സ്ഥിരാംഗീകാരം നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. പ്രതിവര്‍ഷം 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാണ് അംഗീകാരം.

മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം കിട്ടുന്നതോടെ കോളജില്‍ നിന്നും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തടക്കം ഉപരിപഠനം നടത്താന്‍ കഴിയുമെന്നതാണ് പ്രധാനപ്പെട്ട നേട്ടം. അംഗീകാരം ഇല്ലാതിരുന്നതിനാല്‍ ഇവിടേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു.

കോളജിന്‍റെ തുടക്കം മുതലുള്ള ബാച്ചുകള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വര്‍ഷം തോറും പരിശോധന നടത്തി താത്ക്കാലിക അംഗീകാരം നല്‍കുകയായിരുന്നു പതിവ്. ഇടയ്ക്ക് ഒരു തവണ പഠന സൌകര്യങ്ങളുടെ അഭാവത്തിന്‍റെ പേരില്‍ മെഡിക്കല്‍ കൌണ്‍സില്‍ താത്ക്കാലിക അംഗീകാരം എടുത്തുകളഞ്ഞിരുന്നു.

ഇത് മൂലമാണ് കോളജിന് സ്ഥിരാംഗീകാരം കിട്ടാന്‍ വൈകിയത്. അംഗീകാരം കിട്ടിയതോടെ കോളജില്‍ കൂടുതല്‍ സ്പെഷ്യാലിറ്റി വകുപ്പുകള്‍ തുടങ്ങാനും സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :