മെന്‍ഡിസ്, മുരളി, മലിംഗ ‘എം‘ ത്രയത്തില്‍ വിശ്വാസമര്‍പ്പിച്ച് ട്വന്‍റി-20 ലോകകപ്പിന്‍റെ രണ്ടാം സെമിഫൈനലില്‍ ശ്രീലങ്ക ഇന്ന് വെസ്റ്റിന്‍ഡീസിനെ നേരിടും. പരാജയമറിയാതെയുള്ള ലങ്കയുടെ കുതിപ്പിന് തടയിടാന്‍ ക്രിസ് ഗെയ്‌ല്‍ എന്ന കൊടുങ്കാറ്റിനു കഴിയുമോ എന്നാണ് വിന്‍ഡീസ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരെ ആക്രമണമായിരിക്കും തങ്ങളുടെ പ്രതിരോധമെന്ന് വിന്‍ഡീസ് നയം വ്യക്തമാക്കി കഴിഞ്ഞു. കളിയുടെ കടിഞ്ഞാല്‍ ഒരിക്കല്‍ സ്പിന്നര്‍മാര്‍ ഏറ്റെടുത്താല്‍ പിന്നെയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് ഗെയ്‌ലിനും കൂട്ടര്‍ക്കുമറിയാം.
ഓവലിലെ ബൌണ്‍സുള്ള പിച്ചില്‍ ജെറോം ടെയ്‌ലറുടെയും ഫിഡല്‍ എഡ്വേഡ്സിന്‍റെയും ഷോര്‍ട്ട് പിച്ച് പന്തുകളെ ദില്‍ഷനും ജയസൂര്യയും എങ്ങിനെ നേരിടുമെന്നതിനെ ആശ്രയിച്ചാണ് ലങ്കയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍. ജയസൂര്യ മങ്ങിയും തെളിഞ്ഞും കത്തുന്നത് ലങ്കയ്ക്ക് ആശങ്കയേറ്റുന്നുണ്ടെങ്കിലും ദില്‍ഷന്‍റെ മിന്നുന്ന ഫോമില്‍ ലങ്കയ്ക്ക് പ്രതീക്ഷയുണ്ട്. ഇവര്‍ പരാജപ്പെട്ടാലും സംഗക്കാരയും, ചമര സില്‍വയും, മഹേള ജയവര്‍ധനെയുമെല്ലാം ലങ്കന്‍ പ്രതീക്ഷ കാക്കാനുണ്ട്.
മറുവശത്ത് നായകന്‍ ക്രിസ് ഗെയ്‌ലില്‍ തുടങ്ങുന്നു വിന്‍ഡീസ് സ്വപ്നങ്ങള്‍. ഗെയ്‌ല്‍ കൊടുങ്കാറ്റ് ആഞ്ഞു വീശിയില്ലെങ്കിലും ഡ്വെയ്ന്‍ ബ്രാവോയും പുതിയ താരോദയം സിമണ്‍സും ഫ്ലെച്ചറും ഫോമിലാണെന്നത് ലങ്കയ്ക്ക് തലവേദനയാവും. ഫിനിഷര്‍മാരായി ചന്ദര്‍പോളും സര്‍വനും വിന്‍ഡീസ് ബാറ്റിങ്ങിന്‍റെ ആഴം കൂട്ടുന്നു. |