ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനത്തു നിന്ന് ഇതിഹാസ താരം ഡീഗൊ മറഡോണയെ പുറത്താക്കിയതില്‍ അര്‍ജന്‍റീനിയന്‍ ജനതയ്ക്ക് ദു:ഖം. മറഡോണ ഇത്തരമൊരു പുറത്താകല്‍ അര്‍ഹിച്ചിരുന്നില്ലെന്ന് അര്‍ജന്‍റീന പ്രസിഡന്‍റ് ക്രിസ്റ്റീന ക്രിച്‌നര്‍ പറഞ്ഞു. ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയശഷം താന്‍ മറഡോണയെ ഫോണില്‍ വിളിച്ചിരുന്നുവെന്നും ക്രിച്‌നര്‍ പറഞ്ഞു.
മറഡോണയെ പുറത്താക്കിയതില്‍ എനിക്ക് അഗാധമായ ദു:ഖമുണ്ട്. ടീം അംഗങ്ങളോടെല്ലാം മാന്യതയോടെ പെരുമാറിയിരുന്ന മറഡോണ അര്‍ജന്‍റീനിയന്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്നും മുന്നില്‍ നിന്നിട്ടേയുള്ളുവെന്നും ക്രിച്‌നര്‍ പറഞ്ഞു. മറഡോണയെ പുറത്താക്കിയതില്‍ അര്‍ജന്‍റീനിയന്‍ ജനതയും നിരാശരാണ്. മറഡോണയ്ക്ക് ഒരവസരം കൂടി നല്‍കണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
2008 ഒക്ടോബറില്‍ ദേശീയ ടീം പരിശീലകനായി ചുമതലയേറ്റെടുത്ത മറഡോണ അര്‍ജന്‍റീനയെ ലോകകപ്പ് ക്വാര്‍ട്ടറില്‍ എത്തിച്ചിരുന്നു. തന്ത്രശാലിയായ പരിശീലകനൊന്നുമല്ലെങ്കിലും മറഡോണയുടെ സാന്നിധ്യം പോലും കളിക്കാരെ ഉത്തേജിപ്പിച്ചിരുന്നുവെന്നാണ് അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ പ്രേമികള്‍ വിശ്വസിയ്ക്കുന്നത്.