യുദ്ധവും അക്രമങ്ങളും താണ്ഡവമാടിയ ഇറാഖില്‍ കാല്‍പന്തുകളി വീണ്ടും തിരിച്ചെത്തുകയാണ്. കഴിഞ്ഞ ദിവസം പലസ്തീന്‍ ടീമുമായി നടന്ന മത്സരത്തില്‍ ഇറാഖ് എതിരല്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. 2003ല്‍ അമേരിക്കന്‍ കടന്നാക്രമണത്തിന് ശേഷം ഇറാഖ് സ്വന്തം രാജ്യത്ത് കളിക്കുന്ന ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ഈ വിജയം ഇറാഖി ജനത ശരിക്കും ആഘോഷിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരം വീക്ഷിക്കാനായി 25,000 ഫുട്ബോള്‍ ആരാധകര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം രാജ്യത്ത് വീണ്ടും ഫുട്ബോള്‍ വസന്തമെത്തുന്ന സന്തോഷത്തിലായിരുന്നു ഇറാഖി ആരാധകര്‍. ഫ്രാന്‍സൌ ഹരീരി സേറ്റേഡിയത്തിലാണ് മത്സരം നടന്നത്. സമീപത്തെ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും കളികാണാനായി നിരവധി ആരാധകര്‍ തടിച്ചുക്കൂടിയിരുന്നു.
അമേരിക്കന്‍ സൈന്യം പിന്‍മാറിയതോടെ സുരക്ഷാ പ്രശ്നങ്ങള്‍ പൂര്‍ണമായി നിങ്ങിയെന്നാണ് ഇറാഖികള്‍ പറയുന്നത്. ഇനി ഇറാഖില്‍ ആഘോഷത്തിന്‍റെയും ആനന്ദത്തിന്‍റെയും ദിനങ്ങളായിരിക്കുമെന്ന് ഫുട്ബോള്‍ ആരാധകര്‍ പറയുന്നു. പലരും കുടുംബസമേതമാണ് സ്വന്തം രാജ്യത്തിന്‍റെ പന്തുകളി കാണാനെത്തിയത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറാഖി ജനത ഇത്തരത്തില്‍ ആഘോഷിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏറ്റവും അവസാനമായി ഇറാഖി ഫുട്ബോള്‍ ടീം സ്വന്തം മണ്ണില്‍ പന്തുതട്ടിയത് 2002ലാണ്. സിറിയക്കെതിരെ അന്ന് ബാഗ്ദാദില്‍ നടന്ന മത്സരത്തില്‍ ഇറാഖ് 2-1ന് വിജയിച്ചിരുന്നു. ഏഷ്യയിലെ പ്രമുഖ ടീമുകളിലൊന്നായിരുന്നു ഇറാഖ്. |