കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ അട്ടിമറി ജയത്തിലൂടെ അമേരിക്ക ഫൈനലില്‍. തോല്‍വിയറിയാതെ സെമിയിലെത്തിയ ശക്തരായ സ്പെയിനെ എതിരാല്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അമേരിക്ക ഫൈനല്‍ പ്രവേശനം നേടിയത്. റെക്കോര്‍ഡ് ജയമെന്ന സ്വപ്നവുമായി കളത്തിലിറങ്ങിയ സ്പെയിനിനെ അമേരിക്കന്‍ താരങ്ങള്‍ തകര്‍ക്കുകയായിരുന്നു.
കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ആദ്യറൗണ്ടിലെ മൂന്നു മല്‍സരങ്ങളിലും ഗോള്‍ വഴങ്ങാതെയാണ് സ്പെയിന്‍ ജയിച്ച് കയറി സെമിയിലെത്തിയത്. 35 കളികളിലെ അപരാജിത മുന്നേറ്റത്തിനൊടുവിലാണ് സ്പെയിന്‍ തോല്‍ക്കുന്നത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് തുടര്‍ച്ചയായ 15 വിജയങ്ങളുടെ റെക്കോര്‍ഡ് കുറിച്ചിരുന്നു. 2006 നവംബറില്‍ റുമാനിയയോടാണ് സ്പെയിന്‍ അവസാനമായി പരാജയപ്പെട്ടത്.
ആദ്യ പകുതിയിലെ ഇരുപത്തിയെഴാം മിനിറ്റില്‍ ജോസി ആല്‍റ്റിഡോറെയും എഴുപത്തിനാലാം മിനിറ്റില്‍ ക്ലിന്‍റ് ഡെംപസിയുമാണ് അമേരിക്കയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. കളിയുടെ ആദ്യ പകുതിയില്‍ ഗോള്‍ വീണതിനെ തുടര്‍ന്ന് ഉണര്‍ന്ന് കളിച്ച സ്പെയിന്‍റെ മുന്നേറ്റങ്ങളെല്ലാം അമേരിക്കന്‍ പ്രതിരോധത്തില്‍ തട്ടി തകരുകയായിരുന്നു.
കളിയിലുടനീളം മികച്ച പ്രകടനം കാഴ്ച വച്ച സ്പെയിന് ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല. അമേരിക്കയാകട്ടെ ശക്തമായ പ്രത്യാക്രമണങ്ങള്‍ നടത്തി സ്പെയിനിന്‍റെ ഗോള്‍ മുഖം വിറപ്പിച്ചു. അതേസമയം സ്പെയിന്‍റെ ടെവസും ഫ്രാബ്രിഗസും നിഴലായി ഒതുങ്ങി, അവസാനം കണ്ണീരോടെ മടങ്ങേണ്ടി വന്നു.
ഇന്നു നടക്കുന്ന ദക്ഷിണാഫ്രിക്ക-ബ്രസീല്‍ രണ്ടാം സെമിയിലെ വിജയിയെ അമേരിക്ക ഫൈനലില്‍ നേരിടും. |