ലോകകപ്പ് ഫുട്ബോളില്‍ ബ്രസീലിനെ പുറത്താക്കിയത് സൂപ്പര്‍ താരങ്ങളുടെ കള്ളു കുടിയായിരുന്നെന്ന് ബ്രസീലിയന്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് റിക്കാര്‍ഡോ ടൈക്സൈറ പറഞ്ഞതായി ഒരു പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയതത്. “കഴിഞ്ഞ ലോകകപ്പില്‍ പല ബ്രസില്‍ താരങ്ങളും മത്സരത്തിനിറങ്ങിയിരുന്നത് മദ്യലഹരിയിലായിരുന്നു ഇതിന് പുറമേ സൂപ്പര്‍ താരം റൊണാള്‍ഡോയുടെ അമിതഭാരവും.” ടൈക്സൈറയെ ഉദ്ധരിച്ചു പത്രം പറയുന്നു.
മത്സരത്തിനെത്തിയപ്പോള്‍ റൊണാള്‍ഡോയ്ക്ക് 98 കിലോ ഭാരമുണ്ടായിരുന്നു. അതിനു പുറമേയായിരുന്നു താരങ്ങളുടെ മദ്യപാനം. രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന മദ്യപാനത്തിന് ശേഷം പകല്‍ ആറു മണിയോടെയാണ് ലോകകപ്പിനിടയില്‍ ചില താരങ്ങള്‍ ഹോട്ടല്‍ മുറിയില്‍ മടങ്ങിയെത്തിയത്. ആരോപണം ഉന്നയിച്ചെങ്കിലും ആരുടെയും പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.
എന്നാല്‍ 2006 ലോകകപ്പില്‍ ബ്രസീല്‍ പ്രതിനിധി സംഘത്തെ നയിച്ച മാര്‍ക്കൊ പോളൊ ഡെല്‍ നീറൊ ഈ ആരോപണങ്ങള്‍ നിഷേധിച്ചു.ടൈക്സൈറ പറയുന്നത് പോലെ താരങ്ങള്‍ മദ്യപിച്ചിരുന്ന കാര്യം തന്‍റെ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് നീറൊ പറയുന്നത്. എന്തായാലും കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടുമെന്ന് കരുതിയിരുന്ന ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് ഏക പക്ഷീയമായ ഒരു ഗോളിന് പുറത്തായി.
ക്രിക്കറ്റ് ലോകകപ്പിലെ മദ്യ വിവാദത്തിന് പിന്നാലെയാണ് ഫൂട്ബോള്‍ ലോകകപ്പിലും മദ്യം വില്ലനായെന്ന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ തിരി കൊളുത്തിയത്. ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും നിര്‍ഭാഗ്യര്‍ എന്നു പേരുള്ള ദക്ഷിണാഫ്രിക്കയാണ് മദ്യ വിവാദത്തില്‍ കുടുങ്ങിയത്. ലോകകപ്പിലെ മുന്‍നിര താരങ്ങള്‍ മദ്യപിച്ചത് ദക്ഷിണാഫ്രിക്കയുടെ പ്രകടനത്തെ ബാധിച്ചതായി ടീമിന്‍റെ ഫിസിയോ ആയിരുന്നു വാര്‍ത്ത പുറത്തു വിട്ടത്.
|