ട്വന്‍റി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ മേധാവിത്വത്തിനു മുന്നില്‍ പല തവണ കീഴടങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും സ്വന്തം മണ്ണില്‍ കംഗാരുക്കള്‍ക്ക് ഇത്തവണ തോല്‍ക്കാനാകുമായിരുന്നില്ല. കണിശതയാര്‍ന്ന ബൌളിംഗും ഫീല്‍ഡിംഗും നിരത്തി ഓസീസ് ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യമായി അവര്‍ക്കു മുന്നില്‍ മുട്ടുമടക്കി.
ക്രിക്കറ്റ് പരമ്പരയിലെ ട്വന്‍റി ക്രിക്കറ്റില്‍ ഒമ്പത് വിക്കറ്റിനായിരുന്നു മഞ്ഞക്കുപ്പായക്കാരുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 17.3 ഓവറില്‍ 74 റണ്‍സ് എടുത്തെങ്കിലും 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ഇന്ത്യന്‍ സ്കോര്‍ മറികടന്നു. ട്വന്‍റി മത്സരങ്ങളില്‍ ഇന്ത്യയ്‌ക്ക് ഓസ്ട്രേലിയയുടെ വക ആദ്യ തിരിച്ചടി.
ഗില്‍ക്രിസ്റ്റും മൈക്കല്‍ ക്ലാര്‍ക്കും ആയിരുന്നു ഓസ്ട്രേലിയയുടെ വിജയ ശില്‍പ്പികള്‍. ഓസ്ട്രേലിയയ്‌ക്കായി അവസാന ട്വന്‍റി മത്സരം കളിക്കുന്ന ഗില്‍ക്രിസ്റ്റ് 22 പന്തുകളില്‍ രണ്ട് ഫോറിന്‍റെയും ഒരു സിക്‍സിന്‍റെയും മികവില്‍ 25 റണ്‍സ് എടുത്തു. ഓസ്ട്രേലിയന്‍ ടീമിന്‍റെ പുതിയ യുവരാജാവ് 34 പന്തില്‍ മൈക്കല്‍ ക്ലാര്‍ക്ക് 37 റണ്‍സ് കണ്ടെത്തി. ഒരു ഫോറും ഒരു സിക്സും അദ്ദേഹത്തിന്‍റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. ബ്രാഡ് ഹോഗ് 10 റണ്‍സ് എടുത്തു.
ക്ലാര്‍ക്കിനെ പുറത്താക്കാന്‍ ഇഷാന്ത് ശര്‍മ്മയുടെ ഓവറില്‍ ലഭിച്ച ഒരേയൊരു അവസരം ക്യാച്ചിനായി ഓടിയ ഇര്‍ഫാന്‍ പത്താനും ഹര്‍ഭജനും കൂട്ടിയിടിച്ച് നശിപ്പിക്കുകയും ചെയ്തു. മൈക്കല്‍ ക്ലാര്‍ക്ക് തന്നെയാണ് കളിയിലെ കേമനും. ഇന്ത്യ കണ്ടെത്തിയ ഏക വിക്കറ്റ് ഗില്‍ക്രിസ്റ്റിന്‍റേതായിരുന്നു. പ്രവീണ്‍ കുമാറിന്‍റെ പന്തില്‍ ഗംഭീറിനായിരുന്നു ക്യാച്ച്.
നേരത്തേ ഇന്ത്യയുടെ ഇന്നിംഗ്‌സില്‍ മുന്‍ നിര ബാറ്റ്‌സ്‌മാന്‍മാരെല്ലാം മികച്ച സ്കോര്‍ കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോള്‍ ഇര്‍ഫാന്‍ പത്താന്‍ അടിച്ച 26 റണ്‍സ് മാത്രമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഏക സ്കോര്‍. മദ്ധ്യനിരയും വാലറ്റവും തകര്‍ന്നു പോയ മത്സരത്തില്‍ യുവരാജിന്‍റെ അഭാവം വ്യക്തമായിരുന്നു. ബ്രാക്കന്‍ മൂന്ന് വിക്കറ്റുകളും, വോഗാസ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ ഹോപ്‌സ്, ഹസി, ലീ, നോഫ്കേ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
|