സ്കോട്‌ലന്‍ഡ് യാര്‍ഡ് നടത്തിയ റെയ്ഡില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്ത പണം വാതുവെയ്പ്പുകാരനായ മസ്‌ഹര്‍ മജീദ് നല്‍കിയതാണെന്ന് ഒത്തുകളി ആരോപണ വിധേയരായ മൂന്ന് പാക് ക്രിക്കറ്റ് താരങ്ങളും സമ്മതിച്ചു. എന്നാല്‍ പണം വാങ്ങിയത് സ്പോണ്‍സര്‍ഷിപ്പ് കരാറിനായാണെന്നും മസ്‌ഹര്‍ മജീദ് വാതുവെയ്പ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും ആരോപണവിധേയരായ സല്‍മാന്‍ ബട്ട്, മുഹമ്മദ് അമീര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ സ്കോട്‌ലന്‍ഡ് യാര്‍ഡിന് മൊഴിനല്‍കി.
മസ്‌ഹര്‍ മജീദ് പരസ്യ ഏജന്‍സികള്‍ക്കിടയ്ക്ക് തങ്ങളുടെ ഏജന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഇയാള്‍ക്ക് വാതുവെയ്പ്പുകാരുമായി ബന്ധമുളള കാര്യം അറിയില്ലെന്നും താരങ്ങള്‍ വെളിപ്പെടുത്തി. മസ്‌ഹര്‍ മജീദ് നല്‍കിയ പണത്തിന് ഒപ്പുവെച്ച സ്പോണ്‍സര്‍ഷിപ്പ് കരാറുകളുടെ പകര്‍പ്പുകളും ഇവര്‍ സ്കോട്‌ലന്‍ഡ് യാര്‍ഡിനുമുന്നില്‍ ഹാജരാക്കി. ഇന്നലെയാണ് ആരോപണവിധേയരായ മൂന്ന് കളിക്കാരും സ്കോട്‌ലന്‍ഡ് യാര്‍ഡ് പൊലീസിനു മുന്നില്‍ ഹാജരായത്.
പണം മജീദ് നല്‍കിയതാണെന്ന് കളിക്കാര്‍ സമ്മതിച്ചകാര്യം പാക് ടീമിന്‍റെ നിയമോപദേശകന്‍ ടഫസുല്‍ റിസ്‌വിയും സമ്മതിച്ചിട്ടുണ്ട്. മജീദ് പണം നല്‍കിയത് തത്സമയ ഒത്തുകളിക്കോ നോബോള്‍ എറിയുന്നതിനോ അല്ലെന്നും സ്പോണ്‍സര്‍ഷിപ്പിനാണെന്നുമാണ് കളിക്കാര്‍ വ്യക്തമാക്കിയത്. ഇതിന്‍റെ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് കളിക്കാരെ വെറുതെവിട്ടതെന്നും റിസ്‌വി പറഞ്ഞു.
താന്‍ കളിക്കാരെ പ്രതിരോധിക്കുകയല്ലെന്നും പരസ്യക്കരാറുകള്‍ക്കായി കളിക്കാര്‍ക്കെല്ലാം പ്രത്യേക ഏജന്‍റുമാര്‍ ഉണ്ടെന്നും ഇതില്‍ ബോര്‍ഡിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സഹോദരിയുടെ വിവാഹത്തിന് സ്ത്രീധനം കണ്ടെത്താനായാണ് സല്‍മാന്‍ ബട്ട് പണം സ്വീകരിച്ചതെന്ന വാര്‍ത്ത റിസ്‌വി നിഷേധിച്ചു. ബട്ടിന് അതിന്‍റെ ആവശ്യമില്ലെന്ന് റിസ്‌വി പറഞ്ഞു.