കോഴ വിവാദത്തില്‍പ്പെട്ട ഏഴു പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന രാജ്യദ്രോഹ കുറ്റം ചുമത്തി ലഹോര്‍ ഹൈക്കോടതി കേസെടുത്തു. ഏഴു കളിക്കാരും പാക് കായിക മന്ത്രി ഇജാസ് ജഖ്‌റാണിയും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ഭട്ടും സെപ്റ്റംബര്‍ ഏഴിന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. അതേസമയം പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് പേസര്‍മാരായ മുഹമ്മദ് അസിഫ്, മുഹമ്മദ് അമിര്‍ എന്നിവരുടെ പരിശീലനം വിലക്കി. സ്കോട്ട്ലന്റ് യാര്‍ഡിന് മുമ്പാകെ ഹാജരാകണമെന്ന് മൂന്ന് കളിക്കാര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തു.
പാക്കിസ്ഥാനിലെ കോടതി നടപടികള്‍ ഏറെ കാലതാമസം പടിക്കുന്നതാണ്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള കേസായതിനാല്‍ ഉടന്‍തന്നെ വിധി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് പാക്കിസ്ഥാനിലെ നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മൂന്നു പ്രാവിശ്യം നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ഹാജരായില്ലെങ്കില്‍ കോടതിയ്ക്ക് വിധി പ്രസ്താവിക്കാവുന്നതാണ്.
കളിക്കാര്‍ക്കെതിരെ പാക്കിസ്ഥാനില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. താരങ്ങള്‍ക്ക് പകരം കഴുതകളെ നിര്‍ത്തി തക്കാളിയും ചെരിപ്പും എറിഞ്ഞായിരുന്നു പ്രതിഷേധം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ലോര്‍ഡ്സില്‍ നടന്ന നാലാം മത്സരത്തില്‍ നോബോള്‍ എറിയുന്നതിന് പാക് താരങ്ങള്‍ കോഴ വാങ്ങിയെന്നാണ് ആരോപണം.
പാക് ടെസ്റ്റ് ടീം നായകന്‍ സല്‍മാന്‍ ബട്ട്, കമ്രാന്‍ അക്മല്‍, മുഹമ്മദ് ആസിഫ്, മുഹമ്മദ് അമീര്‍, പേരു വെളിപ്പെടുത്താത്ത മൂന്നു കളിക്കാര്‍ എന്നിവ കോഴ വാങ്ങിയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ സ്കോട്ട്ലന്റ് യാര്‍ഡ് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മസ്‌ഹര്‍ മജീദിനെ അറസ്റ്റു ചെയ്തിരുന്നു. പാക് കളിക്കാരുടെ മുറിയില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ പണം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
അതിനിടെ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയില്‍ നായകന്‍ സല്‍മാന്‍ ബട്ട് ഉള്‍പ്പെടെ നാലു കളിക്കാരെ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കോഴ വിവാദത്തില്‍പ്പെട്ടവരെ ഒഴിവാക്കണമെന്ന് ഇംഗ്ലീഷ് ടീം നിലപാട് എടുത്ത സാഹചര്യത്തിലാണിത്.