യുവരാജിനും സഹീറിനും നോട്ടീസ്

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 18 മെയ് 2010 (09:36 IST)
വെസ്റ്റിന്‍ഡീസിലെ സെന്റ് ലൂസിയ പബ്ബില്‍ അടിപിടിയുണ്ടാക്കിയെന്ന ആരോപണത്തിന്റെ പേരില്‍ സീനിയര്‍ താരങ്ങളായ യുവരാജ് സിംഗ്, സഹീര്‍ഖാന്‍ അടക്കം ആറു പേര്‍ക്ക് ബി സി സി ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ബിസിസിഐ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രത്‌നാകര്‍ ഷെട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ആശിഷ് നെഹ്‌റ, രോഹിത് ശര്‍മ, പിയൂഷ് ചൗള, രവീന്ദ്ര ജഡേജ എന്നിവര്‍ക്കും നോട്ടീസ് നല്‍കും. സെലക്ഷന്‍ സമയത്ത് പൂര്‍ണ ഇല്ലാത്ത കളിക്കാരെ ഇനിമുതല്‍ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് ബി സി സി ഐ തീരുമാനിച്ചു. കളിക്കാര്‍ക്ക് പരുക്കുണ്ടെങ്കിലും അത് പരമ്പരയ്ക്ക് മുന്‍പ് ഭേദമാവുമെന്ന പ്രതീക്ഷയില്‍ ടീമില്‍ ഉള്‍ക്കൊള്ളിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കുകയാണെന്നാണ് ബി സി സി ഐവൃത്തങ്ങള്‍ വ്യക്തമാക്കി.

ഇനിമുതല്‍ പൂര്‍ണ ശാരീരികക്ഷമത ഉള്ളവരെ മാത്രമെ ടീമിലേക്ക് സെലക്ഷനായി പരിഗണിക്കുകയുള്ളൂവെന്ന് ഒരു മുതിര്‍ന്ന ബി സി സി ഐ അംഗം പറഞ്ഞു. ഇന്നലെ സമാപിച്ച ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മോശം പ്രകടനത്തിന് കാരണം പൂര്‍ണ ശാരീരികക്ഷമത ഇല്ലാത്ത കളിക്കാരാണെന്ന് കോച്ച് ഗാരി കിര്‍സ്റ്റണ്‍ ബി സി സി ഐയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ടീമിലെ എട്ട് കളിക്കാര്‍ അമിത ഭാരമുള്ളവരാണെന്നും മൂന്ന് താരങ്ങള്‍ക്ക് ഒരു തരത്തിലുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളിലും പങ്കെടുക്കാനുള്ള ഫി‌റ്റ്നസ് ഇല്ലെന്നും കിര്‍സ്റ്റണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. യുവരാജ് സിംഗ്, സഹീര്‍ ഖാന്‍, രോഹിത് ശര്‍മ എന്നിവരെയാണ് കിര്‍സ്റ്റണ്‍ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയത്. ഈ പശ്ചാത്തലത്തിലാണ് ബി സി സി ഐയുടെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :