ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായ ഒത്തുകളി വിവാദം തന്‍റെ കരിയറിലെ കറുത്ത അധ്യായമാണെന്ന് സുപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍. ഇതിനുശഷം ഓസ്ട്രേലിയക്കെതിരേ നടന്ന പരമ്പരയാണ് കാണികളെ ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്നും സച്ചിന്‍ പറഞ്ഞു.
ഷെയിന്‍ വോണ്‍ ആണോ മുത്തയ്യ മുരളീധരന്‍ ആണോ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറെന്ന ചോദ്യത്തിന് ഒരു തെരഞ്ഞെടുപ്പ് അസാധ്യമാണെന്ന് സച്ചിന്‍ പറഞ്ഞു. ഇരുവരും 600ലേറെ വിക്കറ്റുകള്‍ നേടിയ യഥാര്‍ത്ഥ മാച്ച് വിന്നര്‍മാരാണ്. വോണിനെ നേരിടാന്‍ താന്‍ പ്രത്യേക പരിശീലനം നടത്തിയിരുന്നതായും സച്ചിന്‍ വെളിപ്പെടുത്തി. വോണിനെ നേരിടാനായി പരിശീലന സമയത്ത് തന്‍റെ സഹതാരങ്ങളോട് ലെഗ്സ്റ്റമ്പിന് പുറത്ത് മാത്രം പന്തെറിഞ്ഞു തരാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു.
പാകിസ്ഥാനെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ വഖാര്‍ യൂനിസിന്‍റെ പന്തുകൊണ്ട് പരുക്കറ്റതാണ് തന്‍റെ കരിയറിലെ മറക്കാനാവാത്ത നിമിഷമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. അതുവരെ പരുക്കേല്‍ക്കുമോ എന്നൊരു ഭയം ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ പരുക്കേറ്റതോടെ ആ ഭയവും പോയി. അതു കൊണ്ടു തന്നെ കളി തുടരാനും തീരുമാനിച്ചു.
1989ലെ പാക് പരമ്പരയ്ക്ക് മുന്‍പ് വെസ്റ്റിന്‍ഡീസ് പര്യടനത്തിമുള്ള ടീമില്‍ എന്നെ ഉള്‍പ്പെടുത്തുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ അന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന രാജാ ഭായ് എന്‍റെ പത്താം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കാനായി എന്നെ മന:പൂര്‍വം ഒഴിവാക്കുകയായിരുന്നു. അത് അദ്ദേഹം എന്നോട് നേരിട്ട് പറയുകയും ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും ക്രിക്കറ്റില്‍ താന്‍ ഇപ്പോഴുമൊരു 16കാരനാണെന്ന് സച്ചിന്‍ പറഞ്ഞു. ക്രിക്കറ്റ് എന്‍റെ ഹൃദയത്തിലുണ്ട്. റണ്‍സിനു വേണ്ടിയുളള എന്‍റെ ദാഹം ഒരിക്കലും അടങ്ങിയിട്ടില്ല. ആദ്യമായി ഇന്ത്യന്‍ തൊപ്പി അണിഞ്ഞ നിമിഷം എനിക്ക് ഒരിക്കലും മറക്കാനാവില്ല.
ഞാന്‍ ശരിക്കും സ്വര്‍ഗത്തിലായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതായിരുന്നു സ്വപ്നം. അതിലും വലുതായി ഒന്നുമില്ലായിരുന്നു. ട്വന്‍റി-20 ക്രിക്കറ്റാണ് ക്രിക്കറ്റിലുണ്ടായ ഏറ്റവും ശ്രദ്ധേയമായമാറ്റം. അത് ബാറ്റ്‌സ്മാനെ എപ്പോഴും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുവെനും സച്ചിന്‍ പറഞ്ഞു.