ക്രിക്കറ്റിലെ ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്കറിന് വെള്ളിയാഴ്ച അറുപതാം പിറന്നാള്‍. തന്‍റേതായ ബാറ്റിംഗ് ശൈലികൊണ്ട് ആധുനിക കളിക്കാര്‍ക്ക് മാതൃകയായ ക്രിക്കറ്റര്‍ എന്ന നിലയ്ക്കാണ് ഗവാസ്കര്‍ അറിയപ്പെടുന്നത്. ഗവാസ്കറുടെ ബാറ്റിംഗ് ശൈലി ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ യശസ്സ് വാനോളം ഉയര്‍ത്തി.
ചെറുപ്പകാലത്തെ അതേ ആവേശത്തോടെയാണ് വിരമിച്ച ശേഷവും ഗവാസ്കര്‍ ക്രിക്കറ്റ് ലോകത്ത് ഇടപെട്ടത്. റെക്കോര്‍ഡുകള്‍ എന്നും ഗവാസ്കറിനൊപ്പമായിരുന്നു. ഹെല്‍മെറ്റില്ലാതെ ഫാസ്റ്റ് ബൌളര്‍മാരെ നേരിട്ട ഗവാസ്കര്‍ ക്രീസിലെ അത്ഭുതമായി മാറാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല. ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍റെ പേരിലുണ്ടായിരുന്ന 10000 റണ്‍സും 29 സെഞ്ച്വറികളും എന്ന റെക്കോര്‍ഡ് മറികടന്ന് ഗവാസ്കര്‍ പിന്‍തലമുറക്കാര്‍ക്ക് വഴികാട്ടി.
125 ടെസ്റ്റുകളില്‍ നിന്ന് 10122 റണ്‍സും 34 സെഞ്ച്വറികളും കുറിച്ച ഗവാസ്കര്‍ ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാര്‍ ആയി. വിദേശ പിച്ചുകളില്‍ തലകുത്തി വീണ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ നേരെ നിര്‍ത്തിയത് ഗവാസ്കറിന്‍റെ ഇന്നിംഗ്സായിരുന്നു. 1971ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗവാസ്കറിന്‍റെ അരങ്ങേറ്റം. ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ തുടങ്ങിയതു മുതല്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഗവാസ്കര്‍ 1987 നവംബറില്‍ വിരമിച്ചു. 108 ഏകദിനങ്ങളില്‍ നിന്ന് 3092 റണ്‍സെടുത്തിട്ടുണ്ട്.
മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷവും കിക്കറ്റിന്‍റെ പിന്നാമ്പുറങ്ങളില്‍ ഗവാസ്കര്‍ സജീവമാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്‍റെ ക്രിക്കറ്റ് സമിതി അധ്യക്ഷനായിരുന്നു. മികച്ച കമന്‍റേറ്റര്‍ എന്ന നിലയിലും ഗവാസ്കര്‍ കഴിവ് തെളിയിച്ചു. ഭാര്യ: മാര്‍ഷ് നീല്‍. മുന്‍ ഇന്ത്യന്‍ ടീം അംഗമായിരുന്ന രോഹന്‍ ഗവാസ്കര്‍ ഏകമകനാണ്. |