വിജയ പ്രതീക്ഷയുമായി ഇന്ത്യ വെള്ളിയാഴ്ച വിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിനിറങ്ങും. വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഇന്ത്യയ്ക്ക് നാളെ ജയിച്ചേ മതിയാകൂ. ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഓരോന്നുവീതം ജയിച്ച് തുല്യനിലയിലാണ് ഇരു ടീമുകളും. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ജയിച്ച് കരീബിയന്‍ മണ്ണില്‍ ഒരു പരമ്പര നേടാനാകുമെന്ന വിശ്വാസം ധോണിക്കും സംഘത്തിനുമുണ്ട്.
സെന്‍റ് ലൂസിയയിലെ ബിയോസെജോര്‍ സ്റ്റേഡിയത്തിലാണ് അടുത്ത രണ്ട് മത്സരവും. ആദ്യ മത്സരത്തില്‍ ഇന്ത്യ 20 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയം നേടി. അഞ്ച് തവണ കരീബിയന്‍ മണ്ണില്‍ ഏകദിന പരമ്പര കളിച്ചിട്ടുണ്ടെങ്കിലും ഏഴ് വര്‍ഷം മുന്‍പ് ഒരു തവണ മാത്രമാണ് ഇന്ത്യയ്ക്ക് പരമ്പര നേടാനായത്.
കടുത്ത സമ്മര്‍ദ്ദത്തിനിടയിലാണ് മഹേന്ദ്രസിംഗ് ധോണിയുടെ ടീം വിന്‍ഡീസില്‍ ഏകദിന പരമ്പരയ്ക്കെത്തിയത്. ട്വന്‍റി - 20 ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടിലെ മൂന്ന് കളികളിലും പരാജയപ്പെട്ടതിന്‍റെ ക്ഷീണം ഇപ്പോഴും കളിക്കാര്‍ക്കുണ്ട്. എങ്കിലും യുവരാജ് സിംഗ് മികച്ച ഫോമിലാണെന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി(131) നേടിയ യുവി രണ്ടാം ഏകദിനത്തിലും ഭേദപ്പെട്ട പ്രകടനം(35) കാഴ്ച വച്ചിരുന്നു. ക്യാപ്റ്റന്‍ ധോണിയുടെ ഇന്നിംഗ്സാണ്(95) രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
രണ്ടാം ഏകദിനത്തില്‍ നേടിയ ജയം വിന്‍ഡീസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ആദ്യ ഏകദിനത്തില്‍ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നാണ് അവര്‍ പരാജയം സമ്മതിച്ചത്. രണ്ടാം ഏകദിനത്തില്‍ ഷോട്പിച്ച് ബൌളിംഗിലൂടെ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വിന്‍ഡീസ് വെള്ളം കുടിപ്പിച്ചു. ഷോട്‌പിച്ച് ബോളുകള്‍ നേരിടുന്നതില്‍ ഇന്ത്യയ്ക്കുള്ള ബലഹീനത മുതലാക്കാനായാല്‍ കരീബിയന്‍ മണ്ണില്‍ രണ്ടാം പരമ്പര എന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് നാളെ തിരശ്ശീല വീഴും. പിന്നെ ഇന്ത്യക്ക് ചെയ്യാനുള്ളത് അവസാന ഏകദിനം ജയിച്ച് പരമ്പര സമനിലയിലാക്കുക മാത്രമാവും.
അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമില്‍ മാറ്റമൊന്നും വരുത്തേണ്ടെന്ന് വിന്‍ഡീസ് സെലക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ അവസാന ഇലവനെ മത്സരത്തിന് തൊട്ട് മുന്‍പ് മാത്രമേ പ്രഖ്യാപിക്കൂ. അഞ്ചിനാണ് അവസാന ഏകദിനം. |